Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത് ഇപ്പോള്‍ സർവ്വസാധാരണമാണ്. എന്നാല്‍ ഇതിനിടെ പലപ്പോഴും നമ്മളെല്ലാവരും കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി പേര്‍ സത്യമെന്ന് വിശ്വസിക്കുകയും ചെയ്ത 10 കള്ളക്കഥകളെക്കുറിച്ച് അറിയാം.
1. നിരവധി തലകളുള്ള പാമ്പ്
ഇന്ത്യയില്‍ എന്തും സംഭവിക്കും എന്നു പറഞ്ഞാണ് നിരവധി തലകളുള്ള ഒരു വമ്പന്‍ പാമ്പിന്റെ ചിത്രം പ്രചരിച്ചത്. ഒരു തല മാത്രമുള്ള സാധാരണ പാമ്പിനെ ഫോട്ടോഷോപ്പിന്റെ സഹായത്തില്‍ നിരവധി തലകളുള്ളതായി ചിത്രീകരിക്കുകയായിരുന്നു. ഈ ചിത്രവും സത്യമെന്ന് കരുതി പലരും പ്രചരിപ്പിച്ചു.
–
–
2. ദീപാവലി ദിനത്തിലെ ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം
ദീപാവലി ദിനത്തില്‍ ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം നാസ പുറത്തുവിട്ടു എന്ന വിശേഷണത്തോടെയാണ് ഈ വ്യാജ ചിത്രം പ്രചരിച്ചത്. ഈ ഫോട്ടോ നാസ എടുത്തതോ ഫോട്ടോഷോപ്പില്‍ ചമച്ചതോ അല്ല. സത്യത്തില്‍ ഈ ചിത്രത്തിന് ദീപാവലിയുമായോ മറ്റേതെങ്കിലും ആഘോഷവുമായോ യാതൊരു ബന്ധവുമില്ല. 1992 മുതല്‍ 2003 വരെയുള്ള കാലത്തെ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ചിത്രമാണിത്.
–
–
3. ഒറ്റപ്രസവത്തില്‍ 11 കുഞ്ഞുങ്ങള്‍
‘ഈ വാര്‍ത്തയും’ ചിത്രവും ഫേസ്ബുക്കിലും ട്വിറ്ററിലും അതിവേഗത്തിലാണ് പ്രചരിച്ചത്. ഗുജറാത്തിലെ സൂറത്തിലെ ടെസ്റ്റ്യൂബ് ബേബി സെന്ററില്‍ 11/11/11 എന്ന ഫാന്‍സി ദിനത്തില്‍ ജനിച്ച കുട്ടികളുടെ ചിത്രമാണ് ഇത്.
–
–
4. ഐഫോണ്‍ 6 ഫോണുകളില്‍ എബോള വൈറസ് ബാധ
ആഫ്രിക്കയിലെ എബോള ബാധിത മേഖലയിലാണ് ഐഫോണ്‍ 6ന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നും ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എബോള ബാധയുണ്ടാകുമെന്നുമായിരുന്നു പ്രചാരണം. ഐഫോണ്‍ 6 വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ഗ്ലൗസ് ധരിക്കണമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയെന്നും പ്രചരിപ്പിക്കപ്പെട്ടു. ഐഫോണ്‍ 6ന്റെ പുതിയ പാക്കറ്റ് ഗ്ലൗസ് ഉപയോഗിച്ച് തുറന്ന ഫോണ്‍ മദ്യം കലര്‍ത്തിയ ലായനിയില്‍ മുക്കിവെക്കണമെന്നും അതിന് ശേഷം കൈ കഴുകണമെന്നുമായിരുന്നു പ്രചാരകരുടെ ഉപദേശം!.
–
–
5. നമ്മുടെ ദേശീയഗാനം ഏറ്റവും മികച്ചതായി യുനെസ്‌കോ തെരഞ്ഞെടുത്തു
ജനഗണമന… എന്ന് തുടങ്ങുന്ന രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഇന്ത്യന്‍ ദേശീയ ഗാനം അതി സുന്ദരമാണ്. എന്നാല്‍ നമ്മുടെ ജനഗണമനയെ ഏറ്റവും മികച്ച ദേശീയഗാനമായി യുനസ്‌കോ തെരഞ്ഞെടുത്തു എന്നത് വ്യാജപ്രചരണമായിരുന്നു. യുനെസ്‌കോ വെബ് സൈറ്റില്‍ ഇത് സംബന്ധിച്ച് യാതൊരുഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായില്ലെങ്കിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
6. ചൂടില്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ ഉരുകി
ഒരു പാര്‍ട്ടിക്ക് പോയ യുവതിയുടെ കണ്ണടയില്‍ ഉപയോഗിച്ച കോണ്‍ടാക്ട് ലെന്‍സുകള്‍ ബാര്‍ബിക്യു ഗ്രില്ലിലെ ചൂട് കാരണം ഉരുകിയെന്നായിരുന്നു പ്രചാരം. സോഷ്യല്‍മീഡിയയില്‍ ഇത് കത്തിപ്പടര്‍ന്നു. സത്യം മനസിലാക്കാന്‍ മുതിരാതിരുന്ന പലരും കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നതു പോലും നിര്‍ത്തി. കോണ്‍ടാക്ട്് ലെന്‍സുകള്‍ ഉരുകുക 90ഡിഗ്രി സെല്‍ഷ്യസിലാണ്. ഇത്രയും ചൂട് നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നാല്‍ ആദ്യം മുഖം പൂര്‍ണ്ണമായും പൊള്ളിയതിന് ശേഷമായിരിക്കും കോണ്‍ടാക്ട് ലെന്‍സ് ഉരുകുക.
–
–
7. മദ്യപനെ വിഴുങ്ങിയ പെരുമ്പാമ്പ്
മദ്യപിച്ച് അബോധാവസ്ഥയില്‍ കിടന്നയാളെ പെരുമ്പാമ്പ് പൂര്‍ണ്ണമായും വിഴുങ്ങിയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിനും കിട്ടി വന്‍ സ്വീകാര്യത. കേരളത്തില്‍ നിന്നുള്ള ചിത്രമെന്ന രീതിയില്‍ പുറത്തുവന്ന പാമ്പിന്റെ പടം ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ കണ്ടു. പെരുമ്പാമ്പ് വിഴുങ്ങിയ ആടിനെയാണ് ഫോട്ടോഷോപ്പിന്റെ കൂടി സഹായത്തില്‍ ചിലര്‍ മദ്യപാനിയാക്കിയത്.
–
–
8. ഭീമാകാരനായ മനുഷ്യന്റെ അസ്ഥികൂടം
സമാനമായ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെടുത്ത ഭാമാകാരനായ ഒരു മനുഷ്യന്റെ അസ്ഥികൂടം എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. കൃത്രിമ ചിത്രങ്ങള്‍ക്കുവേണ്ടി വര്‍ത്ത്1000ഹോം നടത്തിയ ഒരു മത്സരത്തിലെ ചിത്രമായിരുന്നു ഇത്.
–
–
9. 179കാരനായ ഇന്ത്യന്‍ ചെരിപ്പുകുത്തി
മഹഷ്ട മുരസി എന്ന ഇന്ത്യക്കാരനായ ചെരിപ്പുകുത്തി 179 വയസ് പൂര്‍ത്തിയാക്കി എന്നായിരുന്നു ഈ ചിത്രത്തിന്റെ വിശേഷണം. ഇന്ത്യക്ക് പുറത്തും ഈ ചിത്രം ്‌വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വേള്‍ഡ്‌ന്യൂസ്‌ഡെയ്‌ലിറിപ്പോര്‍ട്ട് ഡോട്ട് കോം എന്ന വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന വെബ് സൈറ്റ് പടച്ചുവിട്ട വാര്‍ത്തയായിരുന്നു ഇത്. പടം സത്യമായിരുന്നെങ്കിലും വിശേഷണങ്ങളെല്ലാം പൊട്ടതെറ്റുകളായിരുന്നു.
–
–
10. രാജസ്ഥാനിലെ അന്യഗ്രഹജീവി
അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും നിരവധിയാണ്. അത്തരക്കാര്‍ക്ക് വിരുന്നായാണ് രാജസ്ഥാനില്‍ നിന്നുള്ള അന്യഗ്രഹജീവിയുടെ വാര്‍ത്ത പുറത്തുവന്നത്. മരിച്ചുപോയ ഗര്‍ഭസ്ഥശിശുവിനെയാണ് അന്യഗ്രഹജീവിയെന്ന പേരില്‍ പ്രചരിപ്പിച്ചത്.
–
–