Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റായ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയയിലെ പിഴവ് മൂലം ഛത്തീസ്ഗഡിൽ മരിച്ചവരുടെ എണ്ണം 12ആയി.വന്ധ്യംകരണത്തിന് വിധേയരായ അറുപത് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 25 പേരുടെ നില ഗുരുതരമാണ്.സംഭവത്തെ തുടര്‍ന്ന് ബിലാസ്പൂരിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.വന്ധ്യംകരണത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാനിടയായതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.മെഡിക്കൽ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽ പറത്തിയാണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഒരു ദിവസം 30 ൽ കൂടുതൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താൻ പാടില്ലെന്നും പത്തിൽ കൂടുതൽ ശസ്ത്രക്രിയകൾക്ക് ഒരേ ഉപകരണം ഉപയോഗിക്കരുതെന്നുമാണ് മെഡിക്കൽ മാനദണ്ഡം. എന്നാൽ പെണ്ടാരി ഗ്രാമത്തിൽ 5 മണിക്കൂർ കൊണ്ട് 83 ശസ്ത്രക്രിയകളാണ് ഒരേ ഉപകരണം കൊണ്ട് പൂർത്തിയാക്കിയത്. അതും ഒരു ശസ്ത്രക്രിയയ്ക്ക് നാല് മിനിറ്റിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രി അമര്‍ അഗള്‍വാളിന്റെ ജില്ലയായ ബിലാസ്പൂരിലെ താഖത്പൂരില്‍ ശനിയാഴ്ചയാണ് കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിൻറെ ഭാഗമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് 1,400 രൂപയും സ്ത്രീകളെ ശസ്ത്രക്രിയക്കായി ക്യാമ്പില്‍ എത്തിക്കുന്ന ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഒരു കേസിന് ഇരുനൂറ് രൂപ വീതവും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് പ്രകാരം 85 സ്ത്രീകളാണ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത്.ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളെ മുഖ്യമന്ത്രി രമണ്‍ സിംഗ് സന്ദര്‍ശിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply