Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:26 pm

Menu

Published on July 14, 2014 at 12:57 pm

ഇസ്രായേല്‍ കരയാക്രമണം തുടങ്ങി;ഗാസയിൽ മരണം 160 ആയി

160-dead-as-israel-intensifies-gaza-bombing-launches-ground-raid

ഗാസ സിറ്റി: ഗാസയിൽ ഇസ്രേൽ നടത്തുന്ന ആക്രമണം  കരയിലേക്കും വ്യാപിപ്പിച്ചു.ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 160 ആയി.കരയുദ്ധം ശക്‌തമാക്കാനുള്ള ആലോചനകള്‍ക്കിടെ 20,000 സേനാംഗങ്ങളെ ഇസ്രയേല്‍ ഗാസയിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഗാസയില്‍ കരയാക്രമണം നടത്തുമെന്ന് ഇസ്രായേല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടനുബന്ധിച്ച് ഗാസയിലെ വടക്കന്‍ മേഖലകളിലുള്ള ജനങ്ങളോട് പ്രദേശം വിട്ടുപോകാനാവശ്യപ്പെട്ട് ലഘു ലേഖ വിതരണം ചെയ്തിരുന്നു.ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് പലസ്തീനികളാണ് പാര്‍പ്പിടം ഉപേക്ഷിച്ച് പാലായനം ചെയ്യുന്നത്.അതിനിടെ, ഇസ്രയേല്‍ സൈന്യം നടത്തുന്ന കടന്നാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണെന്നു പലസ്‌തീന്‍ ഭരണകൂടം ആരോപിച്ചു. പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനുനേരേയും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്നലെ കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞുങ്ങളും സ്‌ത്രീകളുമുണ്ട്‌. റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രങ്ങളാണു ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളും ഇരയാക്കപ്പെടുകയാണ്‌. ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പോലീസ്‌ ചീഫ്‌ തയ്‌സീര്‍ അല്‍- ബാഷ്‌ ഗുരുതരനിലയിലാണെന്നും ഹമാസ്‌ വക്‌താക്കള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം ആക്രമിക്കപ്പെട്ടെന്നും ഹമാസ്‌ വെളിപ്പെടുത്തി.ഇന്നലെ പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ പലസ്‌തീന്‍ യുവതിയും മൂന്നു വയസുകാരിയായ മകളും കൊല്ലപ്പെട്ടതായി ഹമാസ്‌ ചൂണ്ടിക്കാട്ടി. ഗാസയിലെ വികലാംഗസംരക്ഷണ കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം നടന്നു. വികലാംഗരായ രണ്ടു സ്‌ത്രീകള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. മുന്‍ ഗാസാ പ്രധാനമന്ത്രി ഇസ്‌മായില്‍ ഹാനിയയുടെ രണ്ടു മരുമക്കളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഗാസാ സിറ്റിയില്‍ ജനവാസകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടെന്നും ഹമാസ്‌ ആരോപിച്ചു. എന്നാല്‍, തങ്ങളുടെ ആക്രമണം ജനങ്ങളെ ലക്ഷ്യമിട്ടല്ലെന്നും ഹമാസ്‌ പോരാളികള്‍ സാധാരണക്കാരെ രക്ഷാകവചമാക്കി നിര്‍ത്തുകയാണെന്നുമാണ്‌ ഇസ്രയേലിന്റെ നിലപാട്‌. 2012-നു ശേഷം ഇതാദ്യമാണ്‌ ഇസ്രയേല്‍ ഗാസ മേഖലയില്‍ ഇത്ര ശക്‌തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News