Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലഹബാദ്: സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ മക്കളെ സർക്കാർ സ്കൂളുകളിൽ തന്നെ വിടണമെന്ന് അലഹബാദ് ഹൈക്കോടതി.സർക്കാർ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പിൽ ജയിച്ചവർ, ജുഡീഷ്യറിയിലെ അംഗങ്ങൾ തുടങ്ങി പൊതുഭരണ സംവിധാനത്തിൽ നിന്നും ശമ്പളം വാങ്ങുന്ന എല്ലാവരുടെയും മക്കളെ സർക്കാർ സ്കൂളിൽ ചേർക്കണം. ഇത് ഉറപ്പുവരുത്തണമെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
നിർദേശം തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ജസ്റ്റിസ് സുധീർ അഗർവാൾ പറഞ്ഞു. ഉത്തരവ് തെറ്റിച്ചുകൊണ്ട് സ്വകാര്യ സ്കൂളിൽ കുട്ടികളെ വിട്ടതായി കണ്ടെത്തിയാൽ അവിടെ ഫീസായി നൽകിയിക്കുന്ന തുകയ്ക്ക് തുല്യമായ തുക ട്രഷറികളിൽ അടയ്ക്കണം. എല്ലാ മാസവും കൃത്യമായ തുക അവരുടെ ശമ്പളത്തിൽ നിന്നും അടയ്ക്കണം. എന്നാൽ മാത്രമേ സർക്കാർ സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കടക്കം തിരഞ്ഞെടുക്കപ്പെടുന്നവരുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം സർക്കാർ വിദ്യാലയങ്ങളിലായിരിക്കണമെന്നതാണ് ഉറപ്പാക്കേണ്ടത്. ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു. അധ്യാപക നിയമന നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ഉമേഷ് കുമാർ സിങ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം.
Leave a Reply