Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ ‘ഒരു ചെറിയ സംഭവ’മായി വിശേഷിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പരാമര്‍ശം വിവാദത്തിൽ . വ്യാഴാഴ്ച സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മന്ത്രിമാരുടെ വാര്‍ഷികസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം വിവാദപരാമര്‍ശം നടത്തിയത്. ഡല്‍ഹിയിലുണ്ടായ ‘ഒരു ചെറിയ സംഭവം’ ലോകമെമ്പാടും പരസ്യമായത് വിനോദസഞ്ചാരമേഖലയില്‍ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ച് തടി തപ്പിയെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധത്തിന് അയവില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരിട്ട് രംഗത്ത് വന്നതോടെ സംഭവം കൂടുതല്‍ വഷളായിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ജീവനേക്കാള്‍ ടൂറിസത്തിനാണോ പ്രാധാന്യമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജെയ്റ്റിലിയുടെ പരാമര്‍ശത്തിന് മറുപടിയായി ചോദിച്ചു. മന്ത്രിയുടെ പ്രസ്താവന ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാമെന്നും മാതാപിതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ മകള്‍ക്ക് എന്റെ മകള്‍ക്ക് സംഭവിച്ച പോലുള്ള കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കില്ല. അതിനാലാണ് അരുണ്‍ ജെയ്റ്റ്‌ലി ഇതിനെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി.സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലും മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ആഡംബര ജീവിതം നയിക്കുന്ന അരുണ്‍ ജെയ്റ്റിലിക്ക് പാവങ്ങളുടെ യാഥാര്‍ത്ഥ്യം മനസിലാകില്ല എന്ന് തുടങ്ങി നിരവധി ട്വീറ്റുകളാണ് ഇതേ തുടര്‍ന്ന് വന്നത്.രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതുപോലുള്ള വിഷയങ്ങളെ കുറിച്ച് ഗവണ്‍മെന്റിന്റെ പ്രധാന സ്ഥാനത്തിരിക്കുന്നവര്‍ പരാമര്‍ശം നടത്തുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് മുന്‍ വാണിജ്യമന്ത്രി ആനന്ദ ശര്‍മ്മ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം ബാലിശവും ഭീകരവുമായി പോയെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസയും അഭിപ്രായപ്പെട്ടിരുന്നു.ജയ്റ്റലി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളളവരുടെ ആവശ്യത്തിന് പിന്നാലെ പരമാര്‍ശത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്ത് എത്തിയിരുന്നു. ഇവരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മാപ്പ് പറയാന്‍ ജെയ്റ്റ്‌ലി നിര്‍ബന്ധിതനാവുകയായിരുന്നു.
Leave a Reply