Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ദേശീയപാതയോരത്ത് മദ്യശാലകള്‍ നിരോധിച്ചതു മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായിരിക്കുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗത്തിലൂടെ നികത്താനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
വിധി നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ ബാറും ബിവറേജസ് ഔട്ട്ലെറ്റുകളും സാധ്യമാകൂ. സുപ്രീം കോടതി വിധി കെ.എസ്.എഫ്.ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഒന്‍പതിനായിരം കോടിയുടെ മദ്യവരുമാനം മനസില്‍ കണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് തയാറാക്കിയത്. എന്നാല്‍ പാതയോരത്തെ മദ്യശാലകള്‍ നീക്കിയതോടെ ഈ വരുമാനം പകുതിയായി കുറയും.
ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി കടുക്കുമെന്നും ധനമന്ത്രി പറയുന്നു. സുപ്രീം കോടതി വിധി കേരളത്തിലെ വിനോദസഞ്ചാരം, ഹോട്ടല്‍ ബിസിനസുകളെ ബാധിക്കും. മിക്ക ഹോട്ടലുകളും കെ.എസ്.എഫ്.ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് കച്ചവടത്തിനായി വായ്പ എടുത്തിരിക്കുന്നത്. അതിന്റെ തിരിച്ചടവ് മുടങ്ങും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഏതൊക്കെ ചെലവുകളാണ് ചുരുക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യേണ്ടിവരുമെന്നും മന്ത്രി പറയുന്നു. നിയന്ത്രിതമായി ആവശ്യക്കാര്‍ക്ക് മദ്യം ലഭ്യമാക്കണമെന്നാണ് ഐസക്കിന്റെ അഭിപ്രായം.
അതേസമയം, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 207 ചില്ലറവില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്നു മാസത്തെ അധികസമയം തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലിനോടും നിയമവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply