Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി പുതുജീവന്‍ നല്‍കിയത് അഞ്ചോളം പേര്‍ക്ക് ‘, ഈയിടെയായി പത്രങ്ങളില്‍ സ്ഥിരമായി സ്ഥാനം പിടിക്കാറുള്ള വാര്‍ത്തകളിലൊന്നാണിത്. അവയവദാനം പുണ്യമാണെന്നൊക്കെ പ്രസംഗിച്ച് നടക്കുന്നവര്‍ ഇതിന് പിന്നില്‍ നടക്കുന്ന കള്ളക്കളികള്‍ അറിയാറില്ലെന്നതാണ് സത്യം.
മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ബന്ധുക്കള്‍ സൗജന്യമായാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നതെങ്കിലും ഇതിന് പിന്നില്‍ നടക്കുന്നത് കോടികളുടെ കച്ചവടമാണ്.
അവയവങ്ങള്‍ക്കായി അപകടത്തില്‍പ്പെട്ട രോഗികളെ മസ്തിഷ്‌ക മരണം എന്ന ലേബലില്‍ കൊല്ലുന്ന വമ്പന്‍ മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം പലരും ചോദിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി.
2009ല്‍ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ ആശുപത്രിക്കെതിരെ കേസെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അതാണ് അവയവ മാഫിയയുടെ ശക്തി.
മസ്തിഷ്‌ക മരണത്തിന്റെ പേരിലുള്ള അവയവക്കച്ചവടം വീണ്ടും ചര്‍ച്ചയാകുന്നത് അടുത്തിടെ മസ്തിഷ്‌ക മരണം സംഭവിച്ച ചെറുപ്പക്കാരന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡോക്ടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ്.
അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് പറഞ്ഞു കരുനാഗപ്പള്ളി സ്വദേശിയായ നിഥിന്‍ എന്ന ചെറുപ്പക്കാരന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതും മരണവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൊല്ലം സ്വദേശി ഡോ. എസ് ഗണപതി രംഗത്തെത്തിയത്.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ആല്‍ത്തറമൂട് പുതുമംഗലത്ത് കിഴക്കതില്‍ മോഹനന്‍ ലളിത ദമ്പതികളുടെ മകന്‍ നിഥിന്‍ (19) മസ്തിഷ്‌ക മരണത്തിന്റെ പേരില്‍ നടക്കുന്ന അവയവ കച്ചവടത്തിന്റെ ഇരയാണെന്നാണ് ഡോ. ഗണപതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഥിനെ ആദ്യം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട നിഥിന്റെ ആരോഗ്യനിലയെക്കുറിച്ച് യാതൊരു വിവരവും പിന്നീട് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ല.
അടുത്ത ദിവസം ഒരാള്‍ വന്ന് നിഥിന്റെ ബന്ധുക്കളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിഥിന്‍ ഇനി ജീവിക്കില്ലെന്നും അയാളുടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ അതിലൂടെ 9 പേരുടെ ജീവന്‍ നിലനില്‍ക്കുമെന്നും അറിയിക്കുകയായിരുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മാറ്റിയാല്‍ നിഥിന്‍ 15 മിനിട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ഇയാള്‍ ബന്ധുക്കളെ സമ്മര്‍ദ്ദത്തിലാക്കികയായിരുന്നു. ഒടുവില്‍ ഇതിന് വഴങ്ങി നിഥിന്റെ അച്ഛന്‍ മോഹനന്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കി. തുടര്‍ന്ന് വൈകിട്ട് 4.45ന് നിഥിന്‍ മരിച്ചതായി സ്ഥിരീകരിക്കുകയും അടുത്തദിവസം അവയവങ്ങള്‍ നീക്കി ആശുപത്രി ചെലവായി 88,000 രൂപയുടെ ബില്ലും നല്‍കിയെന്നും ഡോ. ഗണപതി പറയുന്നു.
ഹൃദയം, ശ്വാസകോശം (50 ലക്ഷം), കിഡ്‌നി- 2 പേര്‍ക്ക് (30 ലക്ഷം), കരള്‍ (60 ലക്ഷം), പാന്‍ക്രിയാസ് (20 ലക്ഷം), ചെറുകുടല്‍ (20 ലക്ഷം) കോര്‍ണിയ (2 പേര്‍ക്ക്- ഒരു ലക്ഷം) എന്നിങ്ങനെയാണ് അവയവക്കച്ചവടത്തിന്റെ നിരക്കുകളെന്നും ഡോ. ഗണപതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ. ഗണപതി കേരള ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ 4 ഡോക്ടര്‍മാരുടെ പാനല്‍, ഇതില്‍ 2 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജില്‍ നിന്നായിരിക്കണം, തലച്ചോറ് ആന്‍ജിയോഗ്രാം ചെയ്യണം, നടപടികള്‍ വീഡിയോയില്‍ റെക്കോഡ് എന്നിവയായിരുന്നു ഈ നിര്‍ദേശങ്ങള്‍.
ഡോ. ഗണപതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. സന്താനഗൗഡര്‍, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നവംബര്‍ 4ന് ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് ഡിസംബര്‍ 19ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഡോ. ഗണപതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കോടതി ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ ഉത്തരവായി പുറത്തിറക്കുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ഇപ്പോഴും കൃത്യമായ മാനദണ്ഡമില്ലെന്ന് വേണം മനസിലാക്കാന്‍. മരണം സ്ഥിരീകരിക്കാന്‍ ആശുപത്രികള്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നതെന്ന് യാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജി 2010 ല്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയും ഇവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഗവേഷകനായ ഡോ. ഡേവിഡ് ഗീര്‍ പറയുന്നു.
മസ്തിഷ്‌കത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയും ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തുമ്പോഴാണ് ഒരു വ്യക്തിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.
എന്നാല്‍, ആശുപത്രികളില്‍ നീതിയുക്തമായ റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിയുന്നില്ലെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്‌ക മരണത്തിന് സാധ്യതയുള്ള കാരണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. ചികിത്സകളാല്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ മസ്തിഷ്‌കം പ്രകടമാക്കുകയാണെങ്കില്‍ മരണം സ്ഥിരീകരിക്കരുതെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.
Leave a Reply