Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇന്ന് ഇന്ത്യയിലെത്തും .അധികാരമേറ്റശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യാ-ചൈനീസ് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റുമായി അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്റാലയം അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ എത്താനിരിക്കെ ചൈനയുടെ അതിർത്തി ലംഘനം തുടർക്കഥയാവുകയാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന തന്ത്റപ്രധാനമായ മേഖലകളിൽ പാരിസ്ഥിതിക നിയമങ്ങളിൽ അയവുവരുത്തി ഇന്ത്യ റോഡും സൈനിക കേന്ദ്രങ്ങളും നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളോട് ചേർന്ന് ചൈന നേരത്തേതന്നെ സൈനികാവശ്യങ്ങൾക്കുള്ള റോഡുകളും റെയിൽവേ ശൃംഖലകളും നിർമ്മിച്ചിരുന്നു.
പ്രധാനമന്ത്റി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന രീതിയിൽ മ്യാൻമർ വഴിയുള്ള പുരാതന കാലത്തുണ്ടായിരുന്ന സിൽക്ക് റൂട്ട് പുന:രാരംഭിക്കുന്നതിനുള്ള ചർച്ച ജിൻ പിങ് നടത്തും. ഇന്ന് രാവിലെ അഹമ്മദാബാദിലെത്തുന്ന ഷി ജിൻ പിങ് മോദിയോടൊപ്പം സബർമതി ആശ്രമം സന്ദർശിക്കും. മോദി നേരത്തെതന്നെ അതിഥിയെ സ്വീകരിക്കാൻ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ചൈന നടത്താനുദ്ദേശിക്കുന്ന വ്യവസായ നിക്ഷേപങ്ങൾക്കുള്ള കരാറുകൾ ഒപ്പുവയ്ക്കും. തുടർന്ന് ഡൽഹിലെത്തുന്ന അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖർജി, വിദേശകാര്യ മന്ത്റി സുഷമാ സ്വരാജ്, കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Leave a Reply