Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ബിഹാര്‍ ചപ്രയില്‍ ഉച്ചക്കഞ്ഞി കഴിച്ച കുട്ടികളുടെ കൂട്ടമരണത്തിൻറെ പശ്ചാത്തലത്തിൽ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ കമ്മിറ്റി രൂപവത്കരിക്കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പല്ലം രാജു പറഞ്ഞു.‘ബിഹാറില്‍ നടന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്ന സംഭവമാണ്. അത് ഇനിയും ആവര്‍ത്തിക്കാന്‍ ഇടവരരുത്.സ്കൂളില്‍ തയാറാക്കുന്ന ഉച്ചഭക്ഷണം ആദ്യം പ്രധാനാധ്യാപകന്‍ രുചിച്ചു നോക്കിയിട്ടേ വിദ്യാര്‍ഥികള്‍ക്ക് വിളമ്പാവൂ എന്നാണ് നിര്‍ദേശം.‘സ്കൂളുകള്‍ക്ക് നല്‍കുന്ന ധാന്യത്തിൻറെയും മറ്റും ഗുണനിലവാരം, പാകം ചെയ്യുന്ന സംവിധാനങ്ങളുടെ ശുചിത്വം ഇവയെല്ലാം പരിശോധിച്ച് വീഴ്ചയില്ലന്ന് ഉറപ്പുവരുത്തുകയായിരിക്കും പുതിയ കമ്മിറ്റിയുടെ ഉത്തരവാദിത്തം.അതിനായുള്ള സംവിധാനങ്ങളും പ്രാദേശികതലത്തില്‍ ഒരുക്കും.ഇതിനിടെ, കുട്ടികള്‍ മരിച്ചത് കീടനാശിനി ഉള്ളില്‍ചെന്നാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭക്ഷ്യവസ്തുവിലൂടെയോ പാചകത്തിന് ഉപയോഗിച്ച എണ്ണയിലൂടെയോ ആവും വിഷം കലര്‍ന്നത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍, ഏതാണ് വിഷമെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പട്ന മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അമര്‍കാന്ത് ഝാ അമര്‍ പറഞ്ഞു.കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിഹാറില്‍ പ്രതിഷേധം ശക്തമാകുകയാണ്. വൈശാലി ജില്ലയില്‍ സാമൂഹികക്ഷേമ മന്ത്രി പര്‍വീന്‍ അമാനുല്ലയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും ഏറെ നേരം തടഞ്ഞുവെക്കുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി, ബി.ജെ.പി,സി.പി.ഐ എന്നീ പാര്‍ട്ടികള്‍ സരണ്‍ ജില്ലയില്‍ ബന്ദാചരിച്ചു.
Leave a Reply