Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇരുപത് വർഷം മുൻപ് അച്ചടി നിർത്തിവെച്ച ഒരുരൂപ നോട്ട് അച്ചടിക്കാന്‍ സര്‍ക്കാറിനു ചെലവാകുന്നത് 1.14 രൂപ.ഒരുരൂപ നോട്ടിന് മൂല്യത്തെക്കാള്‍ കൂടുതലാണ് അച്ചടിച്ചെലവെന്ന് കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ദ സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. സാമൂഹികപ്രവര്‍ത്തകനായ സുഭാഷ്ചന്ദ്ര അഗര്‍വാള്‍ വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കു മറുപടിയായാണ് വെളിപ്പെടുത്തല്‍.
മൂല്യത്തെക്കാള്‍ അച്ചടിച്ചെലവ് വരുന്നതിനാല്‍ ഒരുരൂപ നോട്ട് പുറത്തിറക്കുന്നത് സര്‍ക്കാര്‍ 1994-ല്‍ നിര്‍ത്തിയിരുന്നു. ഇതേകാരണത്താല്‍ രണ്ട്, അഞ്ച് രൂപ നോട്ടുകളുടെയും അച്ചടി പിന്നീട് നിര്‍ത്തുകയുണ്ടായി. എന്നാല്‍, ഒരുരൂപ നോട്ട് വീണ്ടും പുറത്തിറക്കാന്‍ തീരുമാനിച്ചതായി 2014 ഡിസംബര്‍ 16-ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനമിറക്കി. കഴിഞ്ഞ മാര്‍ച്ച് ആറിന് അച്ചടിയും തുടങ്ങി.
ഒരുരൂപ നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പിന്റെ ആവശ്യമില്ല. പകരം ധനകാര്യസെക്രട്ടറിയുടെ ഒപ്പുമതി. മൂല്യത്തെക്കാള്‍ ഉയര്‍ന്ന അച്ചടിച്ചെലവുള്ള ഒരുരൂപ നോട്ട് വീണ്ടും പുറത്തിറക്കാനുള്ള ധനമന്ത്രാലയതീരുമാനം പിന്നോട്ടുള്ള പോക്കാണെന്ന് സുഭാഷ്ചന്ദ്ര അഗര്‍വാള്‍ കുറ്റപ്പെടുത്തി.നോട്ടില്‍ ഒപ്പുവച്ച് ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനു വേണ്ടിയാണോ അച്ചടിച്ചെലവ് കൂടുതലായിട്ടും ഒരു രൂപ നോട്ട് വീണ്ടും അവതരിപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply