Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിലീപിന്‍റെ തുറന്ന കത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ക്ക് ഓണാശംസകള്‍ നല്‍കികൊണ്ട് ഇങ്ങനെ ഒരു കത്ത് പോസ്റ്റ് ചെയ്തത്. മഹാബലിയെ ചവിട്ടി താഴ്ത്തിയതുപോലെ ചിലര്‍ തന്നെയും ചവിട്ടി താഴ്ത്തുകയാണെന്നും തനിക്കെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നതായും ജനപ്രീയ നടന്‍ ദിലീപ് കത്തിൽ പറയുന്നു . സിനിമകളുടെ വിജയത്തിലും, ജനസമ്മതിയിലും അസൂയപൂണ്ട ദോഷൈകദൃക്കുകളായ ചില അഭിനവ വാമനന്‍മാര്‍ കൂട്ടംചേര്‍ന്ന് കുറെനാളായി തന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് ദിലീപ് പറയുന്നു . സിനിമയുടെ റിലീസിങ് സമയത്താണ് ഈ ചവിട്ടിത്താഴ്ത്തലുകള്‍ എന്നും കത്തില്‍ പറയുന്നു.തന്റെ നേരെ തൊടുക്കുന്ന ഓരോ നുണയമ്പുകളിലും പിടയുന്ന, ബാല്യംവിടാത്ത ഒരു കുഞ്ഞു മനസ്സുകൂടി തന്നോടൊപ്പം ഉണ്ടെന്നുള്ള സത്യം അക്കൂട്ടര്‍ വിസമരിക്കരുതെന്നും ഇത് ഒരു താരത്തിന്റെയല്ല, ഒരു പിതാവിന്റെ അപേക്ഷയാണെന്നും ദിലീപ് പറയുന്നുണ്ട് .
ദിലീപിന്റെ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മഹാബലിതമ്പുരാന് ഒരു തുറന്ന കത്ത്, അങ്ങേയ്ക്ക് ക്ഷേമമെന്നു കരുതട്ടെ? അങ്ങ് എന്റെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന വ്യക്തിയാണ് അതിന് ഞാന്‍ അങ്ങയോട് എന്നും കടപ്പെട്ടിരിക്കുന്നു. എന്താണെന്നറിയില്ല അങ്ങയുടെയും എന്റെയും ജീവിതത്തില്‍ ഒന്ന് രണ്ട് കാര്യത്തില്‍ സമാനതകളുണ്ട്. പ്രത്യേകിച്ചും എനിക്ക് തോന്നുന്നത് ചവിട്ടിത്താഴ്ത്തലിന്റെ കാര്യത്തിലാണെന്നാണ്. പണ്ട് അങ്ങയോടുള്ള സ്‌നേഹാദരങ്ങളാല്‍ പ്രജകള്‍ അങ്ങയെ നാടിന്റെ ചക്രവര്‍ത്തിയാക്കിയതുപോലെ വെറും സാധാരണക്കാരില്‍ സാധാരണക്കാരനായ എന്നെ ഒരു അഭിനേതാവാക്കിയതും ജനപ്രിയ നായക നിരയിലേക്ക് ഉയര്‍ത്തിയതും എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങളാണ്.
അവരുടെ ആശിര്‍വാദം ഒന്നുകൊണ്ടു മാത്രമാണ് എന്നിലെ കൊച്ചു കലാകാരന് വളരാനായതും അവരുടെ സ്വന്തം കുടുംബത്തിലെ അംഗമായി എനിക്ക് മാറാനായതും. പ്രിയപ്പെട്ട മാവേലിത്തമ്പുരാനേ, അങ്ങയുടെ നന്മ നിറഞ്ഞ ഭരണത്തില്‍ അസൂയാലുക്കളായവര്‍ വാമനനെ അയച്ച് അങ്ങയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെങ്കില്‍ എന്റെ സിനിമകളുടെ വിജയത്തിലും ജനസമ്മതിയിലും അസൂയ പൂണ്ട ദോഷൈകദൃക്കളായ ചില അഭിനവ വാമനന്മാര്‍ കൂട്ടം ചേര്‍ന്ന് കുറെ നാളുകളായി എന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയാണ്. പ്രത്യേകിച്ചും എന്റെ ഏതെങ്കിലും പുതിയ സിനിമയുടെ റിലീസിങ് സമയത്താണ് ഇതെന്ന കാര്യം വളരെ ശ്രദ്ധേയമാണ്.
പക്ഷെ അങ്ങയുടെ ഓരോ വരവിനും പ്രജകള്‍ ആഘോഷങ്ങളൊരുക്കി കാത്തിരിക്കുന്നത് പോലെ എന്റെ ഓരോ ചിത്രങ്ങളുടെയും വരവും കാത്തിരിക്കുന്ന കുടുംബ പ്രേക്ഷക സമൂഹം എന്നോടൊപ്പമുണ്ട് എന്നതാണ് എന്റെ ഊര്‍ജവും ധൈര്യവും. ഇപ്പോ കാര്യങ്ങള്‍ പഴയതു പോലെയല്ല. എന്ത് നുണക്കഥകള്‍ ആര് പ്രചരിപ്പിച്ചാലും അതില്‍ സത്യമൊന്നും ഇല്ലെന്നുള്ളത് ഒടേതമ്പുരാന് മാത്രമല്ല, ഇപ്പോള്‍ ജനങ്ങള്‍ക്കും അറിയാം. അതുകൊണ്ട് മാത്രം അവരതൊന്നും കാര്യമാക്കുന്നില്ല.
എങ്കിലും എന്റെ നേരെ തൊടുക്കുന്ന ഓരോ നുണയംമ്പുകളിലും പിടയുന്ന, ബാല്യം വിടാത്ത ഒരു കുഞ്ഞു മനസുകൂടി എന്നോടൊപ്പം ഉണ്ടെന്നുള്ള സത്യം അക്കൂട്ടം വിസ്മരിക്കരുത്. ഇത് ഒരു താരത്തിന്റെയല്ല ഒരു പിതാവിന്റെ അപേക്ഷയാണ്. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെയും എന്റെ മീനൂട്ടിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ഒപ്പം എന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചവര്‍ക്കും, കാലോങ്ങി നില്‍ക്കുന്നവര്‍ക്കും ആ കാലുകളെ തിരുമ്മി പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു…
എന്നെന്നും നിങ്ങളുടെ സ്വന്തം ദിലീപ്
– See more at: http://pathramonline.com/?p=19186#sthash.PU0TfIli.dpuf
Leave a Reply