Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈസൂരു: 4000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 80,000 രൂപ നല്‍കി എ.ടി.എമ്മിന്‍റെ ഉദാരമനസ്കത. മൈസൂരു കുമ്പറകൊപ്പാളിലെ കാനറ ബാങ്ക് എ.ടി.എമ്മില്‍ നിന്നാണ് 4000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 80,000 രൂപ ലഭിച്ചത്.
എ.ടി.എമ്മിന്‍റെ 100 രൂപ നോട്ടുകൾ നിറയ്ക്കേണ്ട അറയിൽ ബാങ്ക് ജീവനക്കാർ അബദ്ധത്തിൽ 2000 രൂപ നോട്ടുകൾ നിറച്ചതാണ് ഇതിന് കാരണമായത്. എന്നാല്‍ ഇടപാടുകാർ അധികമായി ലഭിച്ച പണം തിരികെ ഏൽപ്പിച്ചുവെന്നു ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. എ.ടി.എമ്മിൽനിന്ന് നേരത്തേ പണം പിൻവലിച്ചതിന്റെ വിശദാംശങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കിങ്ങ് മേഖലയില്‍ നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ട് നനഞ്ഞ പുതിയ 500 ന്റെ നോട്ട് തുടച്ചപ്പോള്‍ നിറം മാറുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. പാലക്കാട് കാവശ്ശേരി പഞ്ചായത്തിലെ കഴനി ചുങ്കം ഗഫൂറിന് ചൊവ്വാഴ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു ലഭിച്ച നോട്ടാണ് ചെറുതായി നനഞ്ഞതോടെ നിറം മാറാന്‍ തുടങ്ങിയത്. നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രമുള്‍പ്പെടുന്ന ഭാഗത്തെ ചായം മുണ്ടില്‍ പറ്റിപ്പിടിക്കുകയായിരുന്നു. ആര്‍.ബി.ഐ 500 എന്ന് മുദ്രണം ചെയ്തിട്ടുള്ള സെക്യൂരിറ്റി ത്രെഡ്ഡും ഇളകാന്‍ തുടങ്ങിയതോടെ ഇദ്ദേഹം മറ്റ് നോട്ടുകള്‍ തുടയ്ക്കാതെ മാറ്റിവെക്കുകയായിരുന്നു.
നോട്ടിന്റെ നിറം മാറിയതോടെ ആകെ ആശങ്കയിലായ ഗഫൂര്‍ പണം ലഭിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിനെ സമീപിച്ചു. നോട്ടിന്റെ സില്‍വര്‍ കോട്ടിങ്ങും പൂര്‍ണ്ണമായി ഇളകിയെന്നും പകരംനോട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ത്രെഡ്ഡ് ഇളകിയ നോട്ട് സ്വീകരിക്കാന്‍ ബാങ്ക് മാനേജരും ജീവനക്കാരും തയ്യാറായില്ല.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടില്‍ എന്തൊക്കെ സംഭവിച്ചാലും സുരക്ഷാസംവിധാനമായ സെക്യൂരിറ്റി ത്രെഡ്ഡ് ഇളകി പോവില്ലെന്നും ഒരു പക്ഷേ കള്ളനോട്ട് ആകാം ഇതെന്നും ബാങ്ക് അധികൃതര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ മധ്യപ്രദേശില്‍ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയില്‍ നിന്നും കര്‍ഷകന് ലഭിച്ച പുതിയ 2000 രൂപ നോട്ടില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
Leave a Reply