Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: സുപ്രീം കോടതിയുടെ രണ്ടുമണിക്കൂർ നീണ്ടുനിന്ന ചോദ്യങ്ങൾക്കിടയിൽ ഒരിക്കൽ പോലും പതറാതെ തന്റെ നിലപാടിൽ ഉറച്ചു നിന്ന് ഹാദിയ. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മുതിർന്ന അഭിഭാഷകൻ വി.ഗിരിയുടെ സഹായത്തോടെ തന്റെ നിലപാടുകൾ ഹാദിയ കോടതിയെ അറിയിച്ചത്. പതിനൊന്നു മാസമായി താൻ തടവിലായിരുന്നെന്നും പഠനവും വിശ്വാസവും തുടരണമെന്നും ഭർത്താവിനൊപ്പം പോകാൻ അനുവദിക്കണമെന്നും ഹാദിയ അറിയിച്ചു. ഇതിൽ ഭർത്താവിനോടൊപ്പം പോകുന്നതിൽ കോടതി അനുമതി നൽകിയിട്ടില്ല. എന്നാൽ സേലത്ത് പഠനം തുടരാൻ കോടതി അനുവദിക്കുകയായിരുന്നു. ഹാദിയ ഇന്ന് തന്നെ സേലത്തേക്ക് തിരിച്ചേക്കും.
ഹാദിയയുടെ വാദം കേട്ടുതുടങ്ങിയ കോടതി ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്താണെന്ന് ചോദിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ ഈ ചോദ്യത്തിന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി. കഴിഞ്ഞ 11 മാസക്കാലമായി ഞാന്‍ നിയമവിരുദ്ധമായ തടവിലാണ്. ഒരു നല്ല പൗരയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു നല്ല ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു, അതേസമയം എന്റെ വിശ്വാസത്തിനൊപ്പം ജീവിക്കാനും ആഗ്രഹിക്കുന്നു. ഹാദിയ പറഞ്ഞു.
ഹാദിയെ കേള്‍ക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചിരുന്നു. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍.
Leave a Reply