Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന വേനല്‍ മഴയില്‍ കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തുമായി 4 പേർ മരിച്ചു .82 വീട് പൂര്‍ണമായും 1242വീട് ഭാഗികമായും തകര്‍ന്നു. ആറായിരത്തിലധികം വീടുകള്‍ക്ക് നാശമുണ്ട്. 551കിലോമീറ്റര്‍ റോഡ് നശിച്ചു. വേനല്‍ മഴയെ തുടര്‍ന്നുള്ള നഷ്ടം 250കോടി കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിനി ഓമന (55), ആറ്റിങ്ങല്‍ കൈപ്പറ്റിമുക്ക് ലതാഭവനില്‍ രാമകൃഷ്ണപിള്ള (64), മലപ്പുറം പൂപ്പലം സ്വദേശി യാക്കൂബ് (46), കോഴിക്കോട് കോടഞ്ചേരി സ്വദേശി പരിമ്പിരിക്കല്‍ കുര്യന്‍ ജോസഫ് (37), കോഴിക്കോട് പൂളപ്പൊയില്‍ പൈറ്റുളി ചാലില്‍ ലത്തീഫ്(34) എന്നിവരാണ് മരിച്ചത്.സംസ്ഥാനത്ത് മിക്കയിടത്തും മഴക്കെടുതിതുടരുകയാണ് . മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി റെയില്‍-റോഡ് ഗതാഗതം താളം തെറ്റി. പല തീവണ്ടികളും വൈകിയോടുകയാണ്. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പശ്ചിമകൊച്ചിയില്‍ 18 സെന്റീമീര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളിള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. രാവിലെ പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂര്‍, എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ആറ് ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതുമൂലം കേരള എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിച്ചു. തീവണ്ടികള്‍ പലതും മഴമൂലം വൈകിയാണ് ഓടുന്നത്. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ഇന്നലെ രാത്രി നടത്താനിരുന്ന സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴ മൂലം മാറ്റിവെച്ചു.കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം കാരണം ഇന്നലെ രാവിലെ മുതല്‍ തെക്കന്‍ ഭാഗത്തും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. ന്യൂന മര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടു വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Leave a Reply