Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം. കേരളം ഉൾപ്പെടെ രാജ്യത്തെ സമുദ്രതീരങ്ങളിൽ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ കൂട്ടി.
ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവർ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാധ്യതയുണ്ടെന്നു കണ്ടാണു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സംശയകരമായ രീതിയിൽ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകൾ കണ്ടെത്താൻ കൂടുതലായി കപ്പലുകളും ഡോർണിയർ വിമാനങ്ങളും വിന്യസിച്ചതായി വാർത്താഏജൻസി എഎൻഐ അറിയിച്ചു.
ഇതിനിടെ, തിങ്കളാഴ്ച അർധരാത്രി മുതൽ ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്ഫോടനമുണ്ടായത്. നാഷനല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണു സ്ഫോടനം നടത്തിയതെന്നു ശ്രീലങ്ക സ്ഥിരീകരിച്ചു. 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണു ഒടുവിലത്തെ റിപ്പോർട്ട്. മരിച്ചവരിൽ മലയാളി യുവതി ഉൾപ്പെടെ ആറ് ഇന്ത്യക്കാരുണ്ട്.
Leave a Reply