Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഉത്തരാഖണ്ഡിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ ചേര്‍ത്തല സ്വദേശിയും. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കെ ആര്‍ പുരം പൊറ്റേചിറയില്‍ ജോര്‍ജ്ജ്കുട്ടിയുടെ മകന്‍ ജോമോന്‍ (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് റഷ്യന്‍ നിര്‍മ്മിത എം ഐ-17 വി-5 കോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്നുവീണ് ജോമോനുള്‍പ്പെടെ 19 പേര്‍ മരിച്ചത്. ഇന്ത്യാ-ടിബറ്റിന്‍ ബോര്‍ഡര്‍ ഫോഴ്‌സില്‍ ജോലിനോക്കുന്ന ജോമോന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയതായിരുന്നു. പ്രളയബാധിത പ്രദേശത്ത് തുടക്കം മുതല്‍ തന്നെ അനേകം പേരെ ജോമോന്‍ രക്ഷപെടുത്തിയെങ്കിലും ദൗത്യം തീരും മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രളയബാധിത പ്രദേശമായ ഉത്തരാഖണ്ഡിലെത്തിയശേഷം കഴിഞ്ഞ തിങ്കളാഴ്ചയും പതിവുപോലെ പള്ളിപ്പുറത്തെ കുടുംബവീട്ടിലേക്ക് മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് കുശലാന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ മാസം 41 ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയിരുന്നു. രണ്ടാഴ്ച
മുമ്പാണ് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് ജോമോന്‍ മരിച്ച വിവരം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സഹോദരി: റിയ.
Leave a Reply