Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വേലാലംപുര്‍: മലേഷ്യയില്‍ നിന്നും ബീജിങ്ങിലേക്ക് പറക്കുന്നതിനിടെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം മലാക്ക കടലിടുക്കില്‍ വീണതായി സൂചന.മലേഷ്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള മലാക്ക കടലിടുക്കില്‍ ഇന്ന് സൈന്യം നടത്തിയ തെരച്ചിലില്‍ വിമാനത്തെ റഡാറില്‍ കണ്ടെത്താനായതായാണ് റോയ്‌റ്റേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യയുടെ പശ്ചിമ തീരത്താണ് മലാക്കാ കടലിടുക്ക്. വളരെയേറെ തിരക്കുള്ള കപ്പല്‍ചാലായ ഇതിനടുത്തുള്ള ഭാരു എന്ന നഗരത്തിന് മുകളില്‍ വച്ചാണ് വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം ബന്ധപ്പെട്ടത്. ഇവിടെ നിന്ന് വിമാനം മലാക്കാ കടലിടുക്കിന് മുകളിലൂടെ താഴ്ന്ന് പറക്കവേ അപകടം ഉണ്ടായതാകാമെന്നാണ് സൈന്യത്തിന്റെ നിഗമനം. മലാക്കാ കടലിടുക്കില്‍ ഇതോടെ തെരച്ചില്‍ ശക്തമാക്കി.അതിനിടയില്‍ വിമാനത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഒരാള്‍ സഞ്ചരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറകളില്‍ നിന്നും ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ മലേഷ്യന്‍ പൗരനല്ലെന്നും ഏത് രാജ്യക്കാരനാണെന്ന് അറിയില്ലെന്നും മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകളെ കഴിഞ്ഞ ദിവസം കണ്ടെത്തി. ടിക്കറ്റെടുത്തിട്ടും വിമാനത്തില്‍ കയറാത്ത 5 യാത്രക്കാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇതിനിടയിൽ വിമാനത്തിലെ ചിലരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ്‌ചെയ്യുന്നതായി റിപ്പോര്‍ട്ടുകള് വന്നിരുന്നു. യാത്രക്കാരില്‍ ചിലര്‍ ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസായ ക്യുക്യു വില്‍ ഓണ്‍ലൈനായി കാണിക്കുന്നതായും വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Leave a Reply