Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:50 pm

Menu

Published on March 15, 2014 at 12:30 pm

കാണാതായ മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു

malaysian-investigators-conclude-missing-airliner-hijacked

കോലാലംപുര്‍ : 239 പേരുമായി ദിവസങ്ങള്‍ക്കു  മുമ്പ്   കാണാതായ മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയതാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.കാണാതായി ദിവസങ്ങളായിട്ടും വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിമാനം തീവ്രവാദികള്‍ തട്ടികൊണ്ടുപോയതിനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.വിമാനം തട്ടിക്കൊണ്ടു പോയി കടലില്‍ താഴ്ത്തിയതോ അതല്ലെങ്കില്‍ തീവ്രവാദികളുടെ സങ്കേതത്തില്‍ രഹസ്യമായി ഒളിപ്പിച്ചിരിക്കുകയാണെന്നും സംശയിക്കുന്നു. മലേഷ്യയുടെ വടക്കു പടിഞ്ഞാറന്‍ തീരത്തു നിന്ന് മാറി പറക്കുന്ന നിലയില്‍ റഡാറുകള്‍ രേഖപ്പെടുത്തിയ വിമാനം എം.എച്ച് 370 ആണെന്നാണ് കരുതുന്നത്. കൃത്യമായ പാത മനസ്സിലാക്കിയവര്‍ തന്നെയാകണം വിമാനം പറത്തിയതെന്നും കരുതുന്നു. വിമാനം അവസാനമായി റഡാറില്‍ അടയാളപ്പെടുത്തിയത് അനുസരിച്ചാണ് അന്തമാന്‍ ഭാഗത്തേക്ക് പറന്നുവെന്ന അനുമാനത്തിലത്തെിയത്. എന്നാല്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.വിമാനത്തിനായുള്ള തെരച്ചില്‍ ചെന്നൈ തീരത്തേക്കും വ്യാപിപ്പിച്ചിരുന്നു. വിമാനം ബംഗാള്‍ ഉള്‍ക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ തകര്‍ന്നു വീണതാകാമെന്ന നിഗമനത്തെ തുടര്‍ന്നാണ് നീക്കം. റഡാറില്‍ നിന്നുള്ള സിഗ്നലുകളും ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളും വിശകലനം ചെയ്താണ് മലേഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുളള വിദഗ്ധസംഘം ഈ നിഗമനത്തിലെത്തിയത്.ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറന്ന വിമാനം ഗതിമാറി എതിര്‍ദിശയില്‍ പടിഞ്ഞാറു ഭാഗത്തേക്ക് പറന്നതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ഈ സാധ്യത ശരിവെക്കുന്നതാണ് പുതിയ നിഗമനം. വിമാനം വടക്കുപടിഞ്ഞാറ് ദിശയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലേക്കോ, തെക്കു -പടിഞ്ഞാറ് ദിശയില്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലേക്കോ പറന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ തീരത്തു നിന്നും 300 കിലോമീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ 9000 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലാണ് തെരച്ചില്‍ നടത്തുന്നത്. മലേഷ്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും തീരസംരക്ഷണ സേനയുമാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപത്തുകൂടി വിമാനത്തിന് സമാനമായ വസ്തു കടന്നു പോയതായി ഇന്ത്യന്‍ സൈനിക റഡാറുകള്‍ സൂചന നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള റഡാര്‍ വിവരങ്ങളും മലേഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും പുതിയ നിരീക്ഷണ വിമാനമായ പി-8ഐ അടക്കം ആറു വിമാനങ്ങളാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്.വിമാനം കാണാതായതിനു പിന്നില്‍ ചാവേര്‍ ആക്രമണമോ റാഞ്ചലോ ആകാനാണ് സാധ്യതയെന്നാണ് വിദഗ്ധാഭിപ്രായം. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും വിമാനം യാത്ര തുടര്‍ന്നിരുന്നുവെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ ചൈനാ കടലിനു മുകളില്‍ നിന്നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം മലേഷ്യന്‍ എയര്‍ലൈന്‍സിന് ലഭിച്ചത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം അഞ്ച് തവണ വിമാനത്തില്‍ നിന്നുളള സന്ദേശം ഉപഗ്രഹത്തിലെത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ മണിക്കൂറില്‍ ഒരു സന്ദേശം മാത്രമാണ് വിമാനത്തില്‍ നിന്ന് ഉപഗ്രഹത്തിലേക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനം അഞ്ച് മണിക്കൂറോളംസഞ്ചരിച്ചതായി വിലയിരുത്തുന്നത്.അഞ്ച് ഇന്ത്യാക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി ക്വലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് യാത്ര തിരിച്ച എം.എച്ച് 370 എന്ന വിമാനം വിയറ്റ്‌നാമിന് സമീപം കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് അപ്രത്യക്ഷമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News