Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം : ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ് യുവതി മരിച്ചു .കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജ്ജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ് ബാധയൊഴിപ്പിക്കാനെത്തിയത്. ഇതിന് മുൻപും ഇയാൾ മന്ത്രവാദത്തിന്റെയും ചികിത്സയുടെയും പേരില്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് .തൊഴിയേറ്റ് ബോധംകെട്ട യുവതിയുടെ നില അപകടകരമാണെന്ന് തിരിച്ചറിഞ്ഞ സിറാജ്ജുദ്ദീന്‍ അര്‍ധരാത്രിതന്നെ ഒളിവില്‍ പോവുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഹസീനയുടെ പിതാവ് ഹസനെ (58)പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.
–

–
അയല്‍വാസിയായ റിട്ട. അറബ് അദ്ധ്യാപകനില്‍ നിന്നാണ് സിറാജുദ്ദീന്റെ മന്ത്രവാദ സിദ്ധികളെപ്പറ്റി ഹസനും കുടുംബവും അറിഞ്ഞത്. കുട്ടിക്കാലം മുതലേ മാനസിക അസ്വസ്ഥതതകള്‍ കാട്ടിയിരുന്ന ഹസീനയെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതാണ് മന്ത്രവാദത്തിന് പ്രേരിപ്പിച്ചത്. സുഹൃത്തായ അറബ് അദ്ധ്യാപകന്റെ ബന്ധുവിന്റെ അസുഖം ഇയാള്‍ ചികിത്സിച്ച് ഭേദമാക്കിയതായി അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഹസന്‍ സിദ്ധന്റെ തട്ടിപ്പില്‍ വീണത്.സിദ്ധന്‍ ചമഞ്ഞ് ചികിത്സാ തട്ടിപ്പുകള്‍ തുടരുന്ന സിറാജുദ്ദീന്‍ രാത്രി പന്ത്രണ്ട് മണിക്കുശേഷമാണ് തന്റെ സേവകള്‍ ആരംഭിക്കുന്നത്. ഹാളില്‍ തറയില്‍ കിടത്തിയാണ് കര്‍മ്മങ്ങള്‍. വീട്ടിലെ മറ്റ് അംഗങ്ങളെയും വിളിച്ചു ചുറ്റിലും നിര്‍ത്തിയശേഷം സിറാജുദ്ദീന്‍ ഓതല്‍ തുടങ്ങും. അറബ് സൂക്തങ്ങള്‍ ഉരുവിട്ടും അവ്യക്തമായി പലതും പറഞ്ഞും കണ്ണടച്ചും കൈക്രിയകള്‍ കാട്ടിയുമാണ് സിറാജുദ്ദീന്റെ സിദ്ധചികിത്സ. കൈയ്യില്‍ കരുതിയിരിക്കുന്ന വടിക്ക് ഇടയ്ക്കിടെ ഹസീനയെ തല്ലും. ജിന്നിനെ തല്ലി ഓടിക്കാനാണ് ഇടയ്ക്കിടെ തല്ലുന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിട്ടുള്ളത്.ദിവസങ്ങളോളം മതിയായ രീതിയില്‍ ആഹാരം നല്‍കാതെ ശരീരം തളര്‍ത്തിയശേഷമായിരുന്നു സിറാജുദ്ദീന്റെ സിദ്ധപ്രയോഗം. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും വെളുപ്പാന്‍ കാലത്ത് ഒരു മണിമുതല്‍ നാലുമണിവരെ സിറാജുദ്ദീന്‍ തന്റെ ജിന്നൊഴിപ്പിക്കല്‍ തുടര്‍ന്നുവരികയായിരുന്നു. ആദ്യമാദ്യം സിറാജുദ്ദീന്റെ ചൂരല്‍ പ്രയോഗങ്ങളോടും മര്‍ദ്ദനങ്ങളോടും കരഞ്ഞും നിലവിളിച്ചും ഹസീന പ്രതികരിക്കുമായിരുന്നെങ്കിലും ദിവസങ്ങളോളം ചികിത്സയും ബാധ ഒഴിപ്പിക്കലും തുടര്‍ന്നതോടെ ശാരീരികമായി തളര്‍ന്ന ഹസീന കരയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം അവശയായി കഴിഞ്ഞിരുന്നു.ഹസീന അബോധാവസ്ഥയിലാണെന്ന് കണ്ടപ്പോള്‍ അല്‍പ്പസമയത്തിനകം സാധാരണ നിലയിലാകുമെന്ന് സിദ്ധന്‍ വീട്ടുകാരെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഭാവഭേദമില്ലെന്ന് കണ്ടതോടെ വെള്ളം മുഖത്ത് തളിക്കുകയും കുടിക്കാന്‍ നല്‍കുകയും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് സിറാജുദ്ദീനും വീട്ടുകാരും ചേര്‍ന്ന് കാറില്‍ ഹസീനയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെയെത്തിയപ്പോഴേക്കും മരണപ്പെട്ടെങ്കിലും പൊലീസിനെ അറിയിക്കാന്‍ കൂട്ടാക്കാതെ മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. തൊഴിയേറ്റ യുവതിയുടെ നട്ടെല്ല് തകര്‍ന്നതായും വയറില്‍ രക്തം നിറഞ്ഞതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
Leave a Reply