Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:47 pm

Menu

Published on August 18, 2014 at 10:43 am

ഉത്തരേന്ത്യയില്‍ പ്രളയം; 32 മരണം ;1500ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

monsoon-fury-32-dead-in-uttarakhand

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെയായി മരണപ്പെട്ടവരുടെ എണ്ണം 32 ആയി.ഉത്തരാഖണ്ഡില്‍ 28 പേരും ഹിമാചല്‍ പ്രദേശില്‍ ആറ് പേര്‍മരിച്ചതായാണ് വിവരം. 1500ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്  . ലക്ഷക്കണക്കിന് ജനങ്ങളാണ് ഇവിടങ്ങളില്‍ നിന്ന് പാലായനം ചെയ്യുന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ദുരന്തബാധിതമേഖലകളില്‍ ജില്ലാഭരണകുടങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഹിമാലയത്തില്‍നിന്ന് ഉദ്ഭവിക്കുന്ന എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴമൂലം നേപ്പാളില്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഉത്തര്‍പ്രദേശിലെ ബഹ്റായിച്ച്, ലക്ഷ്മിപുരി ഖേരി ജില്ലകളില്‍നിന്നാണ് 300 പേരെ കാണാതായത്. ഇവര്‍ ഒഴുകിപ്പോയിരിക്കാമെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. റപ്തി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് ബഹ്റായിച്ച്, സരസ്വതി, ലക്ഷ്മി ഖേരി ജില്ലകളിലെ ഇരുനൂറ് ഗ്രാമങ്ങളില്‍ ദുരന്തം വിതച്ചത്. ഇവിടെ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വന്‍ കൃഷിനാശവും സംഭവിച്ചു. റപ്തിയുടെ പോഷക നദികളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ദുരന്തത്തോത് വര്‍ധിക്കാനിടയുണ്ട്. റപ്തി നദി അപകടനിലയേക്കാള്‍ .37 മീറ്റര്‍ ഉയര്‍ന്നാണ് ഒഴുകുന്നത്. ഖാഗ്ര, ശാരദ നദികളിലെ ജലനിരപ്പ് ഉയരുന്നതുമൂലം സീതാപൂര്‍, ഗോണ്ട ജില്ലകളിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.ലക്ഷ്മിപൂര്‍ ഖേരിയിലെ ഇസാ നഗറില്‍ ബോട്ട് ഖാഗ്ര നദിയില്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചതായി സംശയിക്കുന്നു. ഖാഗ്രയിലെ കുത്തൊഴുക്ക് മിഖിപുര്‍വ, മഹാസി, ബല്‍ഹ, ജര്‍വല്‍ മേഖലകളിലെ രണ്ടുലക്ഷം പേരെയാണ് ബാധിച്ചത്. ഇവിടെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഹെലികോപ്ടറുകള്‍ അയച്ചിട്ടുണ്ട്. സിതാപൂര്‍ ജില്ലയില്‍ 24 ഗ്രാമങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എല്ലാ അടിയന്തര സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. യു.പിയിലേക്ക് ദുരന്തനിവാരണ സേനയെ അയക്കാന്‍ നിര്‍ദേശിച്ചതായും രാജ്നാഥ് സിങ് പറഞ്ഞു. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ ശ്രമം തുടരുകയാണ്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് ദുഡ്വ, സുഹേല്‍വ വന്യമൃഗ കേന്ദ്രങ്ങളെ ബാധിച്ചു. ഇവിടത്തെ വന്യജീവികളില്‍ നല്ല പങ്ക് ചത്തു. ബിഹാറില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ധര്‍ഭാംഗ, പശ്ചിമ ചമ്പരന്‍, നളന്ദ ജില്ലകളില്‍ ആയിരങ്ങളെ കുടിയൊഴിപ്പിച്ചു. ബിഹാറില്‍ 100 ഗ്രാമങ്ങളെ ബാധിച്ചു. ധര്‍ഭാംഗ ജില്ലയില്‍ 45,000 പേരെ മഴക്കെടുതികള്‍ ബാധിച്ചതായി ബീഹാറിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡിപാര്‍ട്മെന്‍റ് (ഡി.എം.ഡി) പ്രത്യേക സെക്രട്ടറി അനിരുദ്ധ് കുമാര്‍ പറഞ്ഞു. കോദി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ബിഹാറിലെ ഒമ്പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞും വീടുകള്‍ തകര്‍ന്നുമാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഹരിദ്വാറില്‍ ഗംഗാനദി അപകടനില കവിഞ്ഞാണ് ഒഴുകുന്നത്. ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു റോഡിലെ മണ്ണിടിച്ചില്‍മൂലം ഹേംകുന്ദ് സാഹേബും രുദ്രപ്രയാഗുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചാര്‍ധാം തീര്‍ഥാടനത്തെ മണ്ണിടിച്ചില്‍ ബാധിച്ചു. ചര്‍ധാം, കേദാര്‍നാഥ്, ഗംഗോത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുരിതം വര്‍ധിപ്പിക്കും.ബ്രഹ്മ പുത്രാ നദിയിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നത് അസമിലെ വടക്കന്‍ ജില്ലകളില്‍ 1.8 ലക്ഷം പേരെ ബാധിച്ചു. കനത്ത മഴ മൂലം അസമില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതായാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News