Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷൂട്ടിംഗ് തീര്‍ന്നുകഴിഞ്ഞാല്‍ കല്‍പ്പനയുടെ മനസെത്തുന്നത് തൃപ്പൂണിത്തുറയിൽ അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും ഉള്ള സ്‌നേഹതീരത്തിലാണ്.മൂന്നു തലമുറകളിലേക്കു നീളുന്ന സ്‌നേഹത്തിന്റെ ആ വിളക്കുമരത്തെ കല്‍പ്പന തന്നെ കാണിച്ചുതരുന്നു… കല്‍പ്പനയുടെ അമ്മ എന്ന നന്മയുടെ ആ വന്മരം..അമ്മ ഓള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായിരുന്നു. ഞങ്ങള്‍ മക്കള്‍ തമ്മില്‍ അത്ര വലിയ പ്രായവ്യത്യാസമൊന്നുമില്ല. പതിനെട്ടാമത്തെ വയസിലാണ് അമ്മ അച്ഛനെ പ്രേമിച്ച് വിവാഹം ചെയ്തത്. മുപ്പതു വയസായപ്പോഴേക്കും അമ്മ അഞ്ചു മക്കളെ പ്രസവിച്ചു.മൂന്നു പെണ്ണും രണ്ടാണും.എല്ലാം ഒന്ന്-ഒന്നര വയസ് വ്യത്യാസത്തില്‍. ആ സമയത്ത് എനിക്ക് എട്ടുവയസാണ്. അഞ്ചു മക്കളും ‘ബഹളികളാ’യിരുന്നു.മൂന്നരയ്ക്ക് ഞങ്ങള്‍ സ്‌കൂള്‍ വിട്ടെത്തിയാല്‍ ആകെയൊരു വെപ്രാളമാണ്. ഭക്ഷണം തരണം, ട്യൂഷനെടുക്കണം, ഡാന്‍സ് സ്‌കൂളില്‍ പോകണം അതു കഴിഞ്ഞിട്ടുവേണം അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കും പോകാന്‍. ഇതിനിടയ്ക്ക് പ്രാര്‍ഥിക്കാന്‍ പോലും സമയം കിട്ടാറില്ല.എത്ര ജന്മമുണ്ടെങ്കിലും അമ്മ തന്നെ അമ്മയായി വരണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോഴും ഈ വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്കു പോയാല്‍ രണ്ടു ദിവസം മനസ് നിറയെ അമ്മയുടെ മുഖമാണ്. മകളെക്കുറിച്ചോര്‍ത്ത് വിഷമമില്ല. ഷൂട്ടിംഗ് തീര്‍ന്നാല്‍ എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്നാണ് പിന്നീടത്തെ ചിന്ത. ലൊക്കേഷനില്‍ നിന്ന് എന്തെങ്കിലും അസുഖം വന്നാലും അമ്മയ്‌ക്കൊപ്പം കിടന്നാല്‍ മാറും.
അപേക്ഷിക്കുന്നവരെ കൈവിടരുതെന്നും നൂറു രൂപ കൈയിലുണ്ടെങ്കില്‍ പത്തു രൂപയെങ്കിലും കൊടുക്കണം. കൊടുക്കുന്നവന്റെ കൈ എപ്പോഴും ഉയര്‍ന്നാണിരിക്കുക. വാങ്ങുന്നവന്റെ കൈ താഴ്ന്നും എന്ന് അമ്മ പറഞ്ഞു പഠിപ്പിച്ചു തന്നു. വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവരോട് ഭക്ഷണത്തില്‍ ഉപ്പു പോരാ, മുളക് പോരാ എന്ന് പറഞ്ഞ് ആക്രോശിക്കുന്നതിനു പകരം സോഫ്റ്റായി സംസാരിക്കണം. അല്ലെങ്കില്‍ ഈ വിഷമത്തോടെ അവര്‍ വിളമ്പുന്നത് വിഷമായിരിക്കും. അമ്മയുടെ സോഫ്റ്റായ പെരുമാറ്റം കൊണ്ടാണ് ജോലിക്കു നില്‍ക്കുന്നവര്‍ കാലാകാലങ്ങളായി ഇവിടെ നിന്നും പോകാത്തത്.”അമ്മയാണ് എനിക്കു ദൈവം…അതിനാല്‍ അമ്പലത്തില്‍ പോകേണ്ട കാര്യമില്ല. അതിവിടെ എന്റെ കണ്‍മുമ്പില്‍ത്തന്നെയുണ്ടല്ലോ.” ഒരു ചെറിയ മനസിന്റെ വലിയ സങ്കല്‍പ്പം.
Leave a Reply