Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലെ വലത്-ഇടത് മുന്നണികള്‍ക്കെതിരെയാണെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി.ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ബി.ജെ.പി ശംഖുംമുഖത്ത് ഒരുക്കിയ പടുകൂറ്റന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടിപി ചന്ദ്രശേഖരന്‍ വധവും കെകെ രമയുടെ നിരാഹാര സമരവും എല്ലാം മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഒത്തുകളിയുടെ ഫലമായാണ് രമക്ക് തെരുവിലറങ്ങേണ്ടി വന്നതെന്ന് മോദി പറഞ്ഞു. സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി എയ്തുവിട്ടത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങളെ ജനം സ്വീകരിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇടതുപക്ഷം മൂന്നാം മുന്നണി എന്ന നാടകം കളിക്കുന്നത്. ജനാധിപത്യം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പിടിച്ചെടുക്കലാണ്. പശ്ചമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കേണ്ടതാണ്- മോദി പറഞ്ഞു. കേരളത്തിന്റെ വികസന മുരടിച്ചക്ക് കാരണം ഇടത്-വലത് മുന്നണികളാണ്. കേരളവും ഗുജറാത്തും 1998 ല്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. ഗുജറാത്തില്‍ 2004 ആയപ്പോള്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 2014 ലും പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടങ്ങാനായിട്ടില്ല. ടൂറിസത്തിന്റെ കാര്യത്തിലും ആത്മീയ ടൂറിസത്തിൻറെ കാര്യത്തിലും കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. ശബരിമലയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. കേരളത്തിന്റെ സമ്പദ്ഘടന തന്നെ മാറ്റി മറിക്കാവുന്ന വരുമാനം ശബരിമലയില്‍ നിന്ന് ലഭിക്കും. പക്ഷേ ഇടത്-വലത് സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു.ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, സുബ്രഹ്‌മണ്യം സ്വാമി എന്നിവരും പ്രസംഗിച്ചു. സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പി. കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, സി. കെ. പദ്മനാഭന്‍, കെ. വി ശ്രീധരന്‍ , കെ. സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
Leave a Reply