Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന് രാഷ്ട്രത്തിന്റെ ആദരാഞ്ജലികൾ.മൃതദേഹം ഇന്ന് മധുരയിലേക്ക് കൊണ്ടുപോയി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധുര വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനുവയ്ക്കും. ജന്മനാടായ രാമേശ്വരത്ത് വ്യാഴാഴ്ചയാണ് പരിപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കലാമിൻറെ സംസ്കാരം നടക്കുക.അസമിലെ ഗുവാഹാട്ടിയില്‍ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.15നാണ് ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും മൂന്ന് സൈനിക മേധാവികളും കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതിനുശേഷം മൃതദേഹം സൈനിക വാഹനത്തില്‍ കലാമിന്റെ രാജാജി മാര്‍ഗിലെ വസതിയില്‍ എത്തിച്ചു. കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.മേഘാലയയിലെ ഷില്ലോങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കലാം വേദിയില്‍ കുഴഞ്ഞുവീണത്. ഉടനെ ബഥനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. ആശുപത്രിയിലെത്തുമ്പോഴേക്ക് ജീവന്‍ നിലച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കലാമിന്റെ ഭൗതികദേഹം ഇന്നലെ രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു കലാം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
Leave a Reply