Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശം വിതച്ച പൂന്തുറയില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യും. ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 29ന് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും തുടര്‍ന്നു എല്ലാ ഘട്ടങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി പൂന്തുറയില്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോളും പുരോഗമിക്കുകയാണ്. മറ്റു തീരങ്ങളില്‍ അകപ്പെട്ട മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പ്രതിരോധമന്ത്രിക്കൊപ്പമെത്തിയ സംസ്ഥാന മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് നടക്കുന്നത് മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രിമാര്‍ തിരിച്ചുപോകണമെന്നാണ് ഇവരുടെ ആവശ്യം. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ശക്തമായ സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും പൊലീസിനെ നിരത്തി ബാരിക്കേഡുകള്‍ വച്ച് തടഞ്ഞാണ് മന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. വലിയ നാശനഷ്ടങ്ങളാണ് വിഴിഞ്ഞത്ത് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വിലയിരുത്തി. ഒാഖി ചുഴലിക്കാറ്റിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരസ്പരം പഴിചാരേണ്ടതില്ല. അവസാന ആളും തിരിച്ചെത്തും വരെ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായിതന്നെ തുടരും എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Leave a Reply