Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ നിരവധി തവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്.സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ രേഖകള്‍ സൂക്ഷിക്കുന്നതില്‍ കുറവുകളും വീഴ്ചകളുമുണ്ടെന്നും പ്രാഥമിക ഓഡിറ്റില്‍ തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ ശുദ്ധിയും തൂക്കവും ചൂണ്ടിക്കാട്ടുന്ന രേഖകള്‍ അപൂര്‍ണമാണെന്നും കണ്ടെത്തി.ടെന്‍ഡര്‍, ലേലനടപടികള്‍ ക്രമീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ക്ഷേത്രത്തിന്റെ ആസ്തികളെപ്പറ്റിയുള്ള രജിസ്റ്റര്‍ അപൂര്‍ണമാണ്. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ഉപയോഗത്തിലും സൂക്ഷിപ്പിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.1990-ല്‍ രണ്ടുതവണയും 2002-ല്‍ അഞ്ചു തവണയും ‘ബി’ നിലവറ തുറന്നിരുന്നതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1990 ജൂണ്‍ എട്ടിനും ജൂലായ് ഏഴിനും 2002 മാര്‍ച്ച് ഒമ്പത്, ഏപ്രില്‍ 17, 27, ഡിസംബര്‍ 16, 21 തീയതികളിലാണ് നിലവറ തുറന്നത്. അവിടെ നിന്ന് വെള്ളിക്കട്ടികള്‍ പുറത്തെടുത്തതായും സ്വര്‍ണപ്പാത്രങ്ങള്‍ നിക്ഷേപിച്ചതായും ക്ഷേത്രം ഖജാന്‍ജി ഹാജരാക്കിയ രേഖകളില്‍ നിന്ന് ഓഡിറ്റ് സംഘം കണ്ടെത്തി.കഴിഞ്ഞതവണ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോഴും ‘ബി’ നിലവറ തുറക്കുന്നതിന് എതിരായ നിലപാടാണ് രാജകുടുംബം സ്വീകരിച്ചത്. മുമ്പൊരിക്കല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നിലവറയുടെ മുന്നില്‍ സര്‍പ്പങ്ങള്‍ കെട്ടുപിണഞ്ഞു കിടന്നിരുന്നതായി ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വാദമാണ് രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ഉന്നയിച്ചത്. ദേവപ്രശ്‌നം നടത്തിയപ്പോഴും ‘ബി’ നിലവറ തുറക്കരുതെന്നാണ് കണ്ടത്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രം-സ്വത്തുവകകളും ക്ഷേത്ര ട്രസ്റ്റിന്റെയും മറ്റ് ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും വരവുചെലവുകണക്കുകളും ഓഡിറ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് വിനോദ് റായ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഡിറ്റ് സംഘത്തിന്റെ ചെലവുകള്‍ക്കായി 60 ലക്ഷംരൂപ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതില്‍ 12 ലക്ഷംരൂപ ക്ഷേത്രം നല്‍കണം. രാമനാമഠമാണ് ഇപ്പോള്‍ ഓഡിറ്റ് സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് പിന്നീട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപയോഗത്തിന് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ക്ഷേത്രത്തില്‍ കഴിഞ്ഞ 25 കൊല്ലത്തെ ഓഡിറ്റ് നടത്തണമെന്നാണ് അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശിച്ചത്. ആദ്യം കഴിഞ്ഞ 15 കൊല്ലത്തെ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഓഡിറ്റ് സംഘത്തിന്റെ തീരുമാനം. അതിന് ശേഷം തൊട്ടുമുമ്പുള്ള പത്തുകൊല്ലത്തെ കണക്കെടുക്കും. ബി നിലവറ തുറന്നിട്ടില്ലെന്നായിരുന്ന രാജ കുടുംബം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നത്. നിലവറ തുറക്കാൻ പാടില്ലെന്നും തുറന്നാൽ ദോഷങ്ങളുണ്ടാകുമെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം.
Leave a Reply