Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 7:34 pm

Menu

Published on May 29, 2013 at 5:46 am

രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാക്കും

ramesh-to-be-deputy-cm-but-home-for-chandy

കെപിസിസി പ്രസിഡന്റ്ര മേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ സംസ്ഥാന മന്ത്രിസഭയില്‍ വരാനുള്ള സാധ്യത തെളിയുന്നു.
റവന്യൂവകുപ്പായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുക. ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യവും ഐ ഗ്രൂപ്പ് ഉന്നയിച്ചെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി ഈയാവശ്യത്തിന് വഴങ്ങിയില്ല.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരമൊഴിച്ച് കോണ്‍ഗ്രസിന്റെ പക്കലുള്ള മറ്റേതെങ്കിലും വകുപ്പും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്.

എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചിയിലേ ഉണ്ടാകൂ. ഉപമുഖ്യമന്ത്രിസ്ഥാനമുള്ളതിനാല്‍ ഘടകകക്ഷികളുമായും സംസാരിക്കേണ്ടിവരും. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡുമായും ഘടകകക്ഷികളുമായും മുഖ്യമന്ത്രി സംസാരിച്ച് അനുമതി സമ്പാദിക്കണം. ഇക്കാര്യത്തില്‍ ഇടപെടില്ല.

ആദ്യംമുതല്‍ കീറാമുട്ടിയായി നിന്ന ആഭ്യന്തരമന്ത്രിസ്ഥാനത്തെചൊല്ലിയായിരുന്നു ചൊവ്വാഴ്ചത്തെ 20 മിനിറ്റോളം നീണ്ട ചര്‍ച്ചയിലും തര്‍ക്കം. ഐ ഗ്രൂപ്പിന് ആഭ്യന്തരവകുപ്പിനുള്ള അര്‍ഹത രമേശ് മുഖ്യമന്ത്രിയുടെ പക്കല്‍ നിരത്തി. കെ.പി.സി.സി. പ്രസിഡന്റ് മന്ത്രിസഭയിലേക്ക് വരുമ്പോള്‍ അതിനുതക്ക പരിഗണന ലഭിക്കണം. മുഖ്യമന്ത്രി തന്റെ ബുദ്ധിമുട്ടും പറഞ്ഞു. മികച്ച രീതിയില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തരം എടുത്തുമാറ്റുക പ്രയാസമാണ്. ഇതിനെക്കാളുപരി ആഭ്യന്തര വകുപ്പ് വിട്ടുനല്‍കുന്നതില്‍ എ ഗ്രൂപ്പിനുള്ളിലെ എതിര്‍പ്പും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഭ്യന്തരം ഐ ക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കാമെന്ന ധാരണയില്‍ തര്‍ക്കം മാറ്റിവെച്ചു. തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞശേഷമാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് എത്തിയതെന്ന് സൂചനയുണ്ട്.
യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും തമ്മില്‍ ബന്ധിപ്പിച്ച് രാവിലെ മുതല്‍ സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതും ഇരുവരുടെയും ഇടയില്‍ ഓടി നടന്ന് ചര്‍ച്ച നടത്തിയതും.

ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ഐ ഗ്രൂപ്പും അതൊഴിച്ച് ഏത് നിര്‍ദേശവും സ്വീകാര്യമാണെന്ന നിലപാടില്‍ എ ഗ്രൂപ്പും നിര്‍ബന്ധം പിടിച്ചുനിന്നപ്പോള്‍ ചര്‍ച്ച തന്നെ വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഇതേസമയം പരിഹാര നിര്‍ദേശം കേരളത്തില്‍ തന്നെ ഉയരണമെന്ന് ഹൈക്കമാന്‍ഡ് ഉറച്ചുനിന്നു. ഇതേത്തുടര്‍ന്നാണ് ചെറിയ വിട്ടുവീഴ്ചകള്‍ ഇരുപക്ഷത്തുനിന്നും ഉണ്ടായതും സമവായ നിര്‍ദേശങ്ങള്‍ പരിഗണനയ്ക്ക് വന്നതും.

രമേശ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍ ജി.കാര്‍ത്തികേയന്‍ പ്രസിഡന്റാകും. ആഭ്യന്തരം ഒഴിയേണ്ടിവന്നാല്‍ പഴയ റവന്യൂവകുപ്പ് കിട്ടാനുള്ള സാധ്യതയും തിരുവഞ്ചൂരിനുണ്ടാകില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കറാകട്ടേയെന്ന നിര്‍ദേശമുണ്ട്. അല്ലെങ്കില്‍ മറ്റേതെങ്കിലും മന്ത്രിയോ, എം.എല്‍.എ യോ സ്പീക്കറാകും. മന്ത്രിയാണ് സ്പീക്കറാകുന്നതെങ്കില്‍ പകരം പുതിയ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാം. രമേശിന് റവന്യൂ വകുപ്പാണെങ്കില്‍ അടൂര്‍ പ്രകാശിന് പഴയ വകുപ്പായ ആരോഗ്യവും വി.എസ്. ശിവകുമാറിന് മുന്‍ വകുപ്പായ ഗതാഗതവും ലഭിക്കും.

രാവിലെ കേരളയാത്രയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും മറ്റും ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി കെ.പി.സി.സി. ഓഫീസില്‍ വന്നിരുന്നു. എന്നാല്‍ ഈ സമയം കാര്യമായ ചര്‍ച്ച നടന്നില്ല. വൈകീട്ട് എട്ടുമണിയോടെ കാണാമെന്ന നിര്‍ദേശം ഇരുനേതാക്കളും തമ്മില്‍ പങ്കുവെച്ചു. തുടര്‍ന്ന് ഇവരുടെ ചര്‍ച്ചയ്ക്കുമുമ്പ് ധാരണയ്ക്കുള്ള വഴിയൊരുക്കാന്‍ തങ്കച്ചന്‍ മധ്യസ്ഥനായി. ആദ്യം രമേശ് ചെന്നിത്തലയുമായും പിന്നീട് ഉമ്മന്‍ ചാണ്ടിയുമായും അദ്ദേഹം സംസാരിച്ചു. ആഭ്യന്തരം നല്‍കാനാകില്ലെന്നും മറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നുമുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അദ്ദേഹം രമേശിനെ അറിയിച്ചു.

ഇരുവിഭാഗത്തിനും ഗ്രൂപ്പിനുള്ളിലെ സമ്മര്‍ദത്തെയും അതിജീവിക്കേണ്ടുതുണ്ട്. ഏകദേശ ധാരണയില്‍ എത്തിയശേഷം തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള ധാരണയും അതിന്റെ പേരിലാണ് ഉണ്ടാകുന്നത്.

ഇതിനിടെ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന നിര്‍ദേശം ബാലകൃഷ്ണപിള്ള വീണ്ടും ഉയര്‍ത്തിയത് കോണ്‍ഗ്രസ് ഗൗരവമായി എടുത്തിട്ടില്ല. ഗണേഷിനെ ഉടനെ മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസില്‍ ഇരുവിഭാഗത്തിനും അത്ര യോജിപ്പില്ല. ഇക്കാര്യത്തില്‍ ഘടകകക്ഷികളോടുംകൂടി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം. ഗണേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുംമുമ്പ് കെ.പി.സി.സി. – സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് കെ.മുരളീധരന്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News