Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:27 am

Menu

Published on January 17, 2018 at 10:54 am

ഞാനൊരു ഫെമിനിസ്റ്റ്; പുലിമുരുകനിലെ സ്ത്രീവിരുദ്ധതയെ പരോക്ഷമായി വിമര്‍ശിച്ച് റിമാ കല്ലിങ്കല്‍

rima-kallingal-criticize-pulimurugan-and-sexism-malayalam-cinema

മലയാള സിനിമയിലെ നടപ്പുശീലങ്ങളെയും ലിംഗവിവേചനങ്ങളെയും തുറന്ന് പറഞ്ഞും എതിര്‍ത്തും നടി റിമാ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്. താനൊരു ഫെമിനിസ്റ്റാണെന്നു പാറഞ്ഞാണ് റിമ തന്റെ പ്രസംഗം ആരംഭിക്കുന്നത്.

മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്നും റിമ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ വെച്ച് ഏറ്റവും മികച്ച ആണ്‍-പെണ്‍ അനുപാതം ഉള്ള സംസ്ഥാനമായിട്ടും സിനിമയിലെ ആണ്‍-പെണ്‍ അനുപാതം 1:30 ആണെന്നും റിമ ചൂണ്ടിക്കാട്ടുന്നു. തന്റെ സഹപ്രവര്‍ത്തക ലൈംഗിക ആക്രമണത്തിന് ഇരയായപ്പോള്‍ അമ്മ പ്രസിഡന്റ് പറഞ്ഞത് അത് കഴിഞ്ഞുപോയ കാര്യമാണെന്നും റിമ കുറ്റപ്പെടുത്തി.

സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍ സാറ്റലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രതിഫലവും കുറവാണ്. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമക്കാര്‍ സ്ത്രീകളെ പരിഗണിക്കുന്നതെന്നും റിമ തുറന്നടിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നും പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞു.

ഒരു മീന്‍ വറുത്തതാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്നു പറഞ്ഞാണ് റിമ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഒരിക്കല്‍ അമ്മൂമ്മയും അച്ഛനും അനിയനും ഒപ്പം താന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. മൂന്ന് മീന്‍ വറുത്തതുമായി എത്തിയ അമ്മ അവള്‍ക്ക് നല്‍കാതെ ആ മീന്‍ കഷണങ്ങള്‍ അനിയനും അച്ഛനും അമ്മൂമ്മയ്ക്കും നല്‍കി. എന്തുകൊണ്ട് തനിക്ക് മാത്രം മീന്‍ വറുത്തത് തന്നില്ലെന്ന് താന്‍ അമ്മയോട് ഉറച്ച ശബ്ദത്തില്‍ ചോദിച്ചുവെന്നും അവിടെ നിന്നാണ് തന്നിലെ ഫെമിനിസത്തിന്റെ തുടക്കമെന്നും റിമ ചൂണ്ടിക്കാട്ടി.

പിന്നീട് തന്റെ സ്ത്രീപക്ഷ പേരാട്ടങ്ങള്‍ സ്‌കൂള്‍ ഇലക്ഷനില്‍ ആണ്‍കുട്ടിയെ ചെയര്‍മാനും അവനെക്കാള്‍ വോട്ട് ലഭിച്ചാലും അവളെ വൈസ് ചെയര്‍മാനും ആക്കുന്ന വിവേചനത്തിനോടും ചോദ്യമുയര്‍ത്തികൊണ്ട് തന്നോടൊപ്പം വളരുകയായിരുന്നുവെന്നും റിമ ഓര്‍ക്കുന്നു.

സിനിമയിലെത്തിയപ്പോഴും സമവായം ചെയ്യാനും ശബ്ദം ഉയര്‍ത്താതെ സംസാരിക്കാനും, സ്വയം ഒതുങ്ങിക്കൂടാനുമാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്നും റിമ വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News