Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരും പറഞ്ഞ് അന്ന് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ശക്തമായി അപലപിച്ചുകൊണ്ട് അന്വേഷണസംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രൻ. അന്നത്തെ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ സകല ഉത്തരവാദിത്തവും താൻ ഏറ്റെടുക്കാമെന്നും എന്തും നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിലാണ് ഹേമചന്ദ്രൻ ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസിൽ തിങ്കളാഴ്ച വൈകിട്ടാണു പ്രത്യേകദൂതൻ മുഖേന കത്ത് ഏൽപിച്ചത്. എന്നാൽ അതിൻമേൽ തുടർനടപടിക്ക് അദ്ദേഹം ഇതുവരെ തയാറായില്ല. എന്നാൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഹേമചന്ദ്രൻ നേരിട്ടു കണ്ട് കത്ത് ഏൽപിക്കുകയായിരുന്നു.
സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത പല കാര്യങ്ങളും നിയമോപദേശം എന്ന പേരും പറഞ്ഞു എഴുതിച്ചേർത്തു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിലാക്കാനാണ് ഈയൊരു സർക്കാർ ശ്രമം എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പൊലീസിലെ തന്നെ പല ഉന്നത ഉദ്യോഗസ്ഥരും ഈ ഗൂഢാലോചനയിൽ ഉണ്ടെന്നും അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നു.
സോളർ റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഒരു ഉന്നതനു സർക്കാർ കൈമാറിയിട്ടുള്ളതായി പറയുന്നു. തെളിവു നശിപ്പിച്ചു, കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചു എന്ന കാരണങ്ങൾ പറഞ്ഞ് അന്നത്തെ അന്വേഷണ സംഘത്തിലെ പലർക്കുമെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഹേമചന്ദ്രൻ നൽകിയ കത്തിലെ പ്രസക്തഭാഗങ്ങൾ
‘അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു സംബന്ധിച്ച്’
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ സർക്കാർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരിൽ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാം എന്നിവരും ഉൾപ്പെടുന്നു. 2013 ജൂൺ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയിൽ ഞാനാണ് ഈ നാലു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.
സരിത നായരുടെ തട്ടിപ്പു കേസുകൾ എന്റെ മേൽനോട്ടത്തിലാണ് ഇവർ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ മാത്രമാണ് ഇവർ കേസുകൾ അന്വേഷിച്ചതും ആറു മാസത്തിനകം പൂർത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികൾ മാത്രമാണ്. ഈ നിയമ തത്വം നിലനിൽക്കെ, സോളർ കമ്മിഷൻ എങ്ങനെ ഉദ്യോഗസ്ഥരിൽ കുറ്റം കണ്ടെത്തിയെന്നു വ്യക്തമല്ല.
വീഴ്ച ഉണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭവിഷ്യത്തുകൾ നേരിടാൻ തയാറാണ്. ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി വേണം.”
Leave a Reply