Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ആറാം വയസ്സില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പെണ്‍കുട്ടിക്ക് 17 വര്‍ഷത്തിനു ശേഷം മാതാപിതാക്കളെ കണ്ടെത്താന്‍ ഗൂഗിൾ തുണയായി.പട്‌ന സ്വദേശിനിയായ ഗുഡിയയ്ക്കാണ് ആറ് വയസില്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ഗൂഗിൾ വഴി 23-ാം വയസില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ആറാം വയസുള്ളപ്പോള്‍ പാട്‌നയില്‍ നിന്നും അമ്മാവനൊപ്പം ഗുവാഹത്തിയിലേയ്ക്ക് ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് ഗുഡിയയെ കാണാതാവുന്നത്. യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ അമ്മാവന് ട്രെയിന്‍ പുറപ്പെടും മുമ്പ് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. അമ്മാവന്‍ തിരിച്ചെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു. ട്രെയിനില്‍ അമ്മാവനെ കാത്തുനിന്നിരുന്ന ഗുഡിയ തനിച്ചാവുകയും ചെയ്തു. തനിച്ചായ കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഗുഡിയയ്ക്ക് വീടിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല.അതുകൊണ്ടുതന്നെ ഗുഡിയയെ ഉത്തരവാദിത്തപ്പെട്ടവര്‍ അന്വേഷിച്ചെത്തുന്നതുവരെ അസമിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇത്രയും കാലം കുട്ടിയെ അന്വേഷിച്ച് ആരും എത്താത്തതിനാല്‍ വളര്‍ന്ന് യുവതി ആയപ്പോഴും ഗുഡിയ അവിടെത്തന്നെ കഴിയുകയായിരുന്നു.വീടിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ഗുഡിയയ്ക്ക് വീടിന് സമീപത്തുളള ഒരു ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ അമ്മാവന്‍ ജോലി ചെയ്യുന്ന കാര്യം മാത്രമായിരുന്നു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നത്. റെയില്‍വേ ക്രോസ് കടന്നാണ് അമ്മാവന്‍ ബിസ്‌ക്കറ്റ് ഫാക്ടറിയിലേക്ക് പോകുന്നതെന്നും ഗുഡിയയ്ക്ക് ഓമ്മയുണ്ട്. ഈ അടയാളങ്ങള്‍ വെച്ച് അസമിലെ ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥ നീലാക്ഷി ശര്‍മ്മയാണ് ഗുഡിയയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ മുന്‍കൈ എടുത്തത്.ഇതിനായി പല പ്രാവശ്യം പാട്‌നയില്‍ പോയെങ്കിലും മാതാപിതാക്കളെ കണ്ടെത്താന്‍ നീലാക്ഷി ശര്‍മ്മയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെ ബിസ്‌ക്കറ്റ് കമ്പനിയുടെ നമ്പര്‍ ശേഖരിക്കുകയും അതു വഴി ഗുഡിയയുടെ മാതാപിതാക്കളെ കണ്ടെത്തുകയുമായിരുന്നു.
Leave a Reply