Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ വെച്ചേറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ പ്രദേശങ്ങളിലൊന്നാണ് അഗസ്ത്യ മലനിരകളുടെ കീഴിലെ ബോണക്കാട്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു ബംഗ്ലാവ് ഇവിടെയുണ്ട്. ബംഗ്ലാവ്25 GB എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിജനമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിനെ കുറിച്ച് നിരവധി കഥകളാണ് ഉള്ളത്.
–
–
ഈ ബംഗ്ലാവിനെ കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെ… ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗ്ലാവ് പണിത് കുടുംബ സമ്മേതം അതിലേക്ക് താമസം മാറി. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്ത്യയിലെ താമസം മതിയാക്കി ലണ്ടനിലേക്ക് തിരിച്ചു പോയി. പിന്നീട് ഈ ബംഗ്ലാവിൽ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനകത്തും പരിസരത്തും ഒരു പെണ്‍കുട്ടിയെ കാണാറുണ്ടത്രേ’. ഈ സംഭവങ്ങൾക്ക് ശേഷം കാലങ്ങൾക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേൾക്കാറുണ്ടെന്ന് പലരും പറയുന്നു. സ്ത്രീകളും പെൺകുട്ടികളും ബംഗ്ലാവിൻറെ പരിസരത്ത് പോലും പോകാറില്ല. ഇതിനു പിന്നിലും ഒരു കഥയുണ്ട്.
–
–
ഒരു ദിവസം വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയായിരുന്നു. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശെെലിയില്‍ വളരെ വ്യക്തമായി ഇംഗ്ളീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെട്ടു. ഇതോടെ സ്ത്രീകളും പെൺകുട്ടികളും ഈ വഴി പോകാതെയുമായി. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗ്ലാവിന്‍െറ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കാണാറുള്ളതായി പറയാറുണ്ട്. വിജനമായ രാത്രികളില്‍ അമാനുഷിക ശക്തികളുടെ വിഹാരകേന്ദ്രമാണത്രെ ബോണക്കാട്ടെ ബംഗ്ലാവ്. എല്ലാ രാത്രികളിലും ഒരു കുഞ്ഞിന്റെ ആത്മാവ് ബംഗ്ലാവിൻറെ വാതില്‍ക്കല്‍ നിലയുറപ്പിക്കുമെന്നും തനിയെ എത്തിപ്പെട്ടാല്‍ ജീവന്‍ തന്നെ അപഹരിച്ചുകളയുമെന്നും പ്രദേശവാസികള്‍ പറയുന്നു.
–
Leave a Reply