Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല നാടുകളിലും വ്യത്യസ്ത മരണാനാന്തര ചടങ്ങുകളാണുള്ളത്.ബാലിദ്വീപിലെ ശവസംസ്‌കാര ചടങ്ങുകള്‍ അതില്‍ നിന്നെല്ലാം വളരെ വിചിത്രമാണ്. ഈ ദ്വീപില്‍ മൃതദേഹം സംസ്കരിക്കുന്നതിൽ ചില ചിട്ടകളുണ്ട് . സ്ത്രീകൾ പങ്കെടുക്കാൻ പാടില്ല, മൃതദേഹം മഴവെള്ളം കൊണ്ടു തന്നെ കുളിപ്പിക്കണം എന്നിങ്ങനെ നിരവധി. ബാലിദ്വീപിലെ ട്രൂന്യന്‍ ഗ്രാമത്തിലാണ് ഇത്തരം വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നത്.
അഗ്‌നിപര്‍വ്വതങ്ങളാല്‍ സമ്പന്നമാണ് ഈ ഗ്രാമം. അതുക്കൊണ്ടു തന്നെ അഗ്‌നിപര്‍വതം ഇവരുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഇവ എപ്പോള്‍ വേണമെങ്ങിലും പൊട്ടിതെറിക്കാമെന്നുള്ളതു കൊണ്ടുതന്നെ അവയെ വളരെ ബഹുമാനിക്കുന്ന രീതിയിലാണ് ഇവരുടെ ആചാരങ്ങളെല്ലാം.
ശവസംസ്‌കാരച്ചടങ്ങുകളില്‍ സ്ത്രീകള്‍ പങ്കെടുത്താല്‍ പ്രകൃതിക്ഷോഭം ഉണ്ടാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അഗ്‌നിപര്‍വതം തീ തുപ്പാന്‍ തുടങ്ങിയായിരിക്കും ഗ്രാമത്തിന്റെ നാശമെന്നും അവരുടെ വിശ്വാസം പറയുന്നു.
ആചാരങ്ങളെ വ്യത്യസ്തമാക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ വിചിത്രമായ കലാ രൂപങ്ങള്‍. അതിലൊന്നാണ് നമ്മുടെ കുമ്മാട്ടി പോലെ കലാരൂപം. ദേഹം മുഴുവനും ഉണങ്ങിയ വാഴയില വെച്ചുകെട്ടി മുഖത്ത് ഒരു തരം മുഖം മൂടിയും ധരിച്ച് നടത്തുന്ന നൃത്തരൂപം BERUTUK എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇവിടെ വിവാഹിതര്‍ മരണപ്പെട്ടാല്‍ മൃതദേഹം ദഹിപ്പിക്കുകയോ സംസ്‌കരിക്കുകയോ ഇല്ല. പകരം മൃതദേഹം മഴവെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കി തുണിയില്‍ പൊതിഞ്ഞ് ഒരു മുളം കൂടുണ്ടാക്കി തരുമെന്‍യാന്‍ എന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ സ്വാഭാവികമായി അഴുകാന്‍ വിട്ടു കൊടുക്കും. പക്ഷിമൃഗാദികള്‍ വരുന്നത് ഒഴിവാക്കാനാണു ഇങ്ങിനെ മുളം കൂട്ടിനകത്തു വെക്കുന്നത്.
ഒരേ സമയം പതിനൊന്നു മൃതശരീരങ്ങളാണ് ഈ ശ്മശാനത്തില്‍ സൂക്ഷിക്കുക. അതില്‍ കൂടുതല്‍ വരുന്നതിനനുസരിച്ചു ആദ്യത്തെ ശവശരീരമെടുത്തു തലയോട്ടിയും മറ്റു അവശിഷ്ടങ്ങളും മരത്തിനോടുതന്നെ ചേര്‍ന്നുനില്‍ക്കുന്ന കല്‍കെട്ടിന്റെ മുകളിലേക്ക് മാറ്റപ്പെടും. ഇങ്ങിനെയുള്ള ധാരാളം തലയോട്ടികളും മറ്റും അവിടെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഗ്രാമത്തില്‍ വേറെയും രണ്ടു ശ്മശാനങ്ങള്‍ കൂടിയുണ്ടെന്നും മറ്റുള്ളവരെ അവിടെയുമാണ് അടക്കം ചെയ്യുകയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
തരുമെന്‍യാന്‍ എന്നാല്‍ സുഗന്ധം പൊഴിക്കുന്ന മരം എന്നാണര്‍ത്ഥം (തരു എന്നാല്‍ വൃക്ഷം എന്നാണല്ലോ) .തരുമെന്‍യാന്‍ എന്നതില്‍ നിന്നാണത്രെ പിന്നെ ട്രൂന്യന്‍ ആയി മാറിയത്. ഈ വൃക്ഷത്തില്‍ നിന്നും വമിക്കുന്ന സുഗന്ധമാണത്രെ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം അകറ്റുന്നത്. ഏതാണ്ട് നമ്മുടെ ആല്‍മരത്തിനോട് സാമ്യം തോന്നും ഈ മരത്തിനും. ഈ ശ്മശാനത്തില്‍ എത്തിച്ചേരണമെങ്കില്‍ ബാതൂര്‍ തടാകതീരത്തു നിന്നും ചെറുവള്ളത്തിലോ അല്ലെങ്കില്‍ ബോട്ടിലോ കയറി വരണം.വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവിടെ സഞ്ചാരികള്‍ വളരെ വിരളമായെ എത്താറുള്ളു.
Leave a Reply