Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.ദേശീയഗാനം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു.സംഭവത്തിൽ സൽമാൻ, ദീപക് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് സംഭവം നടന്നത്. സര്‍ക്കാരിന്റെ നിള തീയേറ്ററില്‍ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ചൊല്ലിയപ്പോള്‍ രണ്ട് പെൺകുട്ടികളും നാല് ആൺകുട്ടികളുമടങ്ങുന്ന ഒരു സംഘം എഴുന്നേറ്റില്ല. കൂടാതെ ദേശീയഗാനത്തിന്റെ വേളയിൽ തന്നെ കൂവുകയും ചെയ്തു. ഈ ദേശീയ ഗാനത്തെ കൂവിയതിനെതിരെ മറ്റൊരു വിദ്യാർത്ഥി നൽകിയ പരാതിയിലാണ് സൽമാൻ, ദീപക് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ഫേസ്‌ബുക്ക് പരിശോധിച്ചപ്പോൾ ഇതേക്കുറിച്ച് അശ്ലീലം കലർത്തിയുള്ള പോസ്റ്റുകളും രണ്ട് പേരും ഫേസ്‌ബുക്കിൽ ഇട്ടതായി കണ്ടെത്തി. ഇതോടെയാണ് പൊലീസ് കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയത്. സർക്കാറിന്റെ ഉടുമസ്ഥതയിലുള്ള നിള തീയറ്ററിൽ സാധാരണയായി സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം പ്രദർശിപ്പിക്കാറുണ്ട്. ഈ വേളയിൽ എഴുനേറ്റ് നിൽക്കണമെന്ന അഭ്യർത്ഥനയും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ വിദ്യാർത്ഥികൾ എഴുനേറ്റ് നിൽക്കാതെ ദേശീയ ഗാനാലാപനം തുടങ്ങിയപ്പോഴും എഴുനേറ്റ് നിൽക്കാത്തതിൽ തീയറ്ററിലുണ്ടായിരുന്നവരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.ഇതിന് ശേഷമാണ് ദേശീയ ഗാനത്തെ അവഹേളിച്ച പോസ്റ്റും ഇവർ ഇട്ടത്. തമ്പാട്ടി തമ്പാട്ടി എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ ഇട്ട പോസ്റ്റിന് ഇട്ട കമന്റിലാണ് സൽമാൻ ദേശീയ പതാകയെ അധിക്ഷേപിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഫേസ്‌ബുക്കിൽ ത്രിവർണ്ണ പതാകയും മറ്റും ഇടുന്നതിനെ വിമർശിച്ചായിരുന്നു തമ്പാട്ടിയുടെ പോസ്റ്റ്. ‘ഫേസ്‌ബുക്കിൽ അലക്കിയിട്ടിരിക്കുന്ന ത്രിവർണ്ണ ജെട്ടികൾക്ക് വേണ്ടി’ എന്നായിരുന്നു തമ്പാട്ടിയുടെ പോസ്റ്റ്. ഇതിന് കമന്റായി അശ്ലീലം കലർത്തിയാണ് സൽമാൻ പോസ്റ്റിട്ടത്. ഇതോടെയാണ് സംഭവം കൂടൂതൽ വിവാദമായതും.
–
Leave a Reply