Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൂട് കാലമായതോടെ നാട്ടിൽ എങ്ങും ലസ്സി കച്ചവടക്കാരുടെ മേളമാണ്. പല രുചികളിൽ, നിറങ്ങളിൽ പല രീതിയിൽ ഉണ്ടാക്കുന്ന ലസ്സികൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്. എന്നാൽ കൊച്ചിയില്‍ ഇപ്പോൾ നടത്തിയ പരിശോധനയിൽ ലസ്സിയുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ലസ്സി മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം പുറത്തുവന്നത്.
കൊച്ചിയിലെ മാമംഗലം പൊറ്റക്കുഴിറോഡിലെ ഭാഗ്യധാരാലൈനിലെ ഇരുനില വീട്ടിലെ ലസ്സി ഉല്‍പാദന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. കൃത്രിമ തൈരാണ് ലസ്സി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം അടക്കമുള്ളയിടത്താണ് ലസ്സി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തു സൂക്ഷിച്ചിരുന്നത്. കൃത്രിമ ലസ്സിയുണ്ടാക്കുന്നതിനുള്ള പൊടിയും സംഘം പിടിച്ചെടുത്തു. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം രാസവസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്. ലസ്സി ഉണ്ടാക്കാനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ വൃത്തിഹീനമായ ടോയ്‌ലറ്റില്‍ നിന്നും. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
കൊച്ചി നഗരത്തിലെ വിവിധ ലസ്സി ഷോപ്പുകളിലേക്ക് ലസ്സി എത്തിക്കുന്നത് ഇവിടുന്നാണ്. പാല്, കസ്റ്റാഡ് പൗഡര്‍, പിസ്ത തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിച്ച കിണറില്‍ നിന്നാണ് ഇവര്‍ വെള്ളമെടുക്കുന്നത്.
കൊച്ചിയില്‍ ഈയിടെയായി നിരവധി ലസ്സി ഷോപ്പുകള്‍ ആരംഭിച്ചതിന് പിന്നില്‍ വന്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.
ഇതിനിടെ വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥലം കാണപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമ ലസ്സി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനെതിരെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply