Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദിവസേന 2000 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നു വാങ്ങുന്ന കേരളത്തെ പൂർണമായും സ്വയംപര്യാപ്‌തമാക്കാനും ഓണത്തിനുള്ള പച്ചക്കറി മുഴുവൻ ഇവിടെ വിളിയിക്കാനുമുള്ള ദൗത്യം കൃഷിവകുപ്പ് തുടങ്ങുന്നു. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാടും ഇപ്പോൾ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്.
ഓണക്കാലത്തു മാത്രം 10,000 ടൺ പച്ചക്കറിയാണ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒഴുകുന്നത്. ഇത്രയധികം പച്ചക്കറി ഇവിടെ ഉൽപാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും നേടിയെടുക്കുമെന്ന് ആത്മവിശ്വാസത്തിലാണ് കൃഷിവകുപ്പ്. ഇപ്പോൾ തന്നെ കേരളം 70% സ്വയംപര്യാപ്‌തത നേടിക്കഴിഞ്ഞെന്നും മൂന്നു ലക്ഷം ടൺ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യമേ മുന്നിലുള്ളൂവെന്നും കൃഷിവകുപ്പ് പറയുന്നു. 20 ലക്ഷം ടണ്ണാണ് കേരളത്തിനു വേണ്ടത്. ഇതിൽ 17 ലക്ഷവും ഇപ്പോൾ നമ്മൾ ഉൽപാദിപ്പിക്കുന്നുണ്ട്.
50 ലക്ഷം വീടുകളിലേക്ക് പച്ചക്കറിവിത്തുകൾ എത്തിക്കുകയെന്ന യജ്‌ഞത്തിലാണ് സർക്കാർ ഇപ്പോൾ . 15 ലക്ഷം ഗ്രോ ബാഗുകളും നൽകും. 800 ക്ലസ്‌റ്ററുകളെയും ഉൽപാദനത്തിൽ പങ്കാളികളാക്കും. 15 ഇടങ്ങളിൽ വിപുലമായ നഴ്‌സറികളും 800 റയിൻ ഷെൽറ്ററുകളും സ്‌ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സന്നദ്ധ സംഘടനകൾ വഴി പച്ചക്കറി കൃഷി ജനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. കമ്പനികൾ ഉൽപാദിപ്പിക്കുന്ന കീടനാശിനികൾ പൂർണമായി ഒഴിവാക്കി പകരം പുകയില കഷായവും വേപ്പിൻസത്തുമാണ് പ്രോൽസാഹിപ്പിക്കുന്നത്. ഇതോടെ വീടുകളിലെ കൃഷിയിടങ്ങളിൽ നിന്നു ലഭിക്കുന്നത് പൂർണമായും ജൈവപച്ചക്കറിയാകും.
Leave a Reply