Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ജയലളിത യാത്രയായിരിക്കുന്നു. എം.ജി.ആര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെന്നൈയിലെ മറീനയില്‍ തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. മറ്റ് ദ്രാവിഡ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ജയലളിത. എന്നിട്ടും അവരുടെ മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്.
അയ്യങ്കാര്‍ സമുദായാംഗമാണ് ജയലളിത. അയ്യങ്കര്‍ വിഭാഗത്തിന്റെ വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജയയുടെ മൃതദേഹം സംസ്‌കരിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചത്. ദ്രാവിഡ നേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, എം.ജി.ആര്‍ തുടങ്ങിയ നേതാക്കളെയും ദഹിപ്പിക്കുന്നതിന് പകരം സംസ്‌കരിക്കുകയായിരുന്നു.
മുന്‍ മാതൃക പിന്തുടര്‍ന്ന് ജയലളിതയുടെ മൃതദേഹവും സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സംസ്‌കാര ചടങ്ങിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ സെക്രട്ടറി വെളിപ്പെടുത്തി. മരണത്തിന് ശേഷം പോലും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ മൃതദേഹം തീനാളങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തമിഴ്ജനത ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എന്ത് കൊണ്ട് ജയയുടെ മൃതദേഹം ചന്ദനമുട്ടിയില്‍ വച്ച് കത്തിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ജയയുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധു ദീപ ജയകുമാറിന് സംസ്‌കാര ചടങ്ങില്‍ പ്രാമുഖ്യം ലഭിക്കാതിരിക്കുന്നതിനും വേണ്ടി കൂടിയാണ് മൃതദേഹം ദഹിപ്പിക്കാതിരുന്നത്. മൃതദേഹം ദഹിപ്പിച്ചാല്‍ മതപരമായ ചടങ്ങുകള്‍ ചെയ്യുന്നതിന് സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപ മാത്രമാണ് അവശേഷിക്കുന്നത്. ദീപയ്ക്ക് പ്രാമുഖ്യം ലഭിക്കുന്നത് ജയയുടെ തോഴി ശശികല ഇഷ്ടപ്പെടുന്നില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ സന്ദര്‍ശിക്കാന്‍ പോലും ദീപയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.
Leave a Reply