Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാഗ്‌പൂര്‍: വെള്ളമെടുക്കാന്‍ പോയ ഭാര്യയെ വെള്ളം കോരാന്‍ അനുവദിക്കാതെ അപമാനിച്ചു തിരിച്ചയച്ചതില്‍ മനംനൊന്ത് ഒറ്റയ്ക്കു കിണര്‍ കുഴിച്ച ദലിത് കൂലിപ്പണിക്കാരൻ ഇപ്പോൾ നാടിന്റെ താരം. നാഗ്‌പൂരുകാരനാണ് ബാപ്പുറാവു ടാഞ്ചേയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. സാധാരണഗതിയില്‍ നാലും അഞ്ചും പേര്‍ ചേര്‍ന്ന് ചെയ്യുന്ന ജോലി ഇയാള്‍ ഒറ്റയ്‌ക്ക് ചെയ്‌തു. ഭാര്യയ്‌ക്ക് വേണ്ടിയാണ് കിണര്‍ കുത്തിയതെങ്കിലും പ്രദേശത്തെ ദളിത് വിഭാഗത്തില്‍ പെട്ട സകല ആള്‍ക്കാര്‍ക്കും ഇത് പ്രയോജനമായി മാറുകയായിരുന്നു.
മഹാരാഷ്‌ട്രയിലെ മിക്കയിടങ്ങളും കടുത്ത വേനലില്‍ വലയുന്നതിനിടെ ദളിത് വിഭാഗത്തില്‍പെട്ടവരെ വെള്ളം കോരാന്‍ മറ്റ് സമുദായക്കാര്‍ അനുവദിച്ചിരുന്നില്ല. വാഷിം ജില്ലയിലെ കലമ്പേശ്വര്‍ ഗ്രാമീണനാണ് ടാഞ്ചേ. കുടുംബത്തിലുള്ളവരുടെ പോലും സഹായമില്ലാതെ ഒറ്റയ്‌ക്ക് കിണര്‍ കുഴിച്ച ടാഞ്ചേ വെള്ളം കണ്ടെത്താന്‍ ദിവസവും ആറ് മണിക്കൂര്‍ വീതം ചെലവഴിച്ചു. കിണര്‍ കുത്തുന്നതില്‍ മുന്‍പരിചയവും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ ടാഞ്ചേയ്‌ക്ക് വട്ടാണെന്ന് പറഞ്ഞിരുന്ന അയല്‍വാസികളെല്ലാം ഇപ്പോള്‍ ടാഞ്ചേയുടെ കിണറിന്റെ ഉപയോക്‌താക്കളായി മാറിയിരിക്കുകയാണ്.
പാറ നിറഞ്ഞ പ്രദേശത്ത് ആകെയുള്ള മൂന്ന് കിണറുകളും ഒരു കുഴല്‍കിണറും വേനലില്‍ പൂര്‍ണ്ണമായും വറ്റിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ടാഞ്ചേ ജോലി തുടങ്ങിയപ്പോള്‍ പരിഹസിച്ചവരായിരുന്നു ഏറെ. ഗ്രാമത്തില്‍ കിണറിന്റെ അവകാശം ഏറ്റെടുത്ത് രക്‌തം ചൊരിക്കാന്‍ ഇല്ലെന്നും എന്നിരുന്നാലും പാവങ്ങളും ദളിതരും ആയതിനാല്‍ നിരന്തരം അപമാനത്തിന് ഇരയാകേണ്ടി വന്നിരുന്നതായും ടാഞ്ചേ പറഞ്ഞു. വെള്ളം നിഷേധിക്കപ്പെട്ട ദിനം വീട്ടില്‍ വന്നിരുന്നു കരഞ്ഞു. അന്ന് തന്നെ ഇനി വെള്ളത്തിനായി ആരോടും ഇരക്കാനില്ലെന്ന് തീരുമാനിച്ചു. മാലേഗോണില്‍ ചെന്ന് ആയുധങ്ങള്‍ വാങ്ങി അടുത്ത മണിക്കുറിനുള്ളില്‍ ജോലി തുടങ്ങിയതായും ടാഞ്ചേ പറഞ്ഞു.
വെള്ളമുള്ള സ്‌ഥലം കണ്ടെത്താനുള്ള ശാസ്‌ത്രമൊന്നും അഭ്യസിച്ചിട്ടില്ലാത്ത ടാഞ്ചേ ജോലിക്ക് പോകുന്നതിന് മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കും. തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായതില്‍ ഇപ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണ് ഇയാള്‍. കൂലിപ്പണിക്കാരനായ ടാഞ്ചേ ജോലിക്ക് പോലും പോകാതെയാണ് കിണര്‍ കുഴിക്കലില്‍ ഏര്‍പ്പെട്ടത്. 40 ദിവസം തുടര്‍ച്ചയായി കിണര്‍കുഴിക്കലില്‍ ഏര്‍പ്പെട്ട ഇയാള്‍ ഇതിനിടയില്‍ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യാതിരുന്നത്. 14 മണിക്കൂറുകള്‍ ജോലി ചെയ്‌ത ദിവസം പോലുമുണ്ട്. സമൂഹത്തിന് മുഴുവനും വേണ്ടിയാണ് കിണര്‍ കുത്തിയതെന്നും അതുകൊണ്ട് തന്നെ സവര്‍ണ്ണരോട് കുടിവെള്ളത്തിനായി യാചിക്കേണ്ട സ്‌ഥിതി ഇപ്പോള്‍ തന്റെ ആള്‍ക്കാര്‍ക്കില്ലെന്നും ടാഞ്ചേ പറയുന്നു. ബി എ വരെ പഠിച്ചിട്ടുള്ള ടാഞ്ചേ ഈ സമൂഹത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ആള്‍ കൂടിയാണ്.
–
–
Leave a Reply