Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ബി.സി.സി.ഐയുടെ നിലപാടുകൾ ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി.ക്രിക്കറ്റിൽ ജനങ്ങൾക്കുള്ള വിശ്വാസം ബി.സി.സി.ഐ നശിപ്പിക്കുന്നുവെന്നും ചിലർ ബി.സി.സി.ഐയെ സ്വന്തം സ്ഥാപനം പോലെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി.ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ. മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ കുറ്റവിമുക്തനായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഐ.പി.എല്‍. വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി.മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍, ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവര്‍ സമര്‍പ്പിച്ച മറുപടി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഗുരുതരമായ ഈ പരാമര്‍ശം നടത്തിയത്. ബി.സി.സി.ഐ. അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്താനായി ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കുന്നുണ്ട്.ബി.സി.സി.ഐ. അധ്യക്ഷന്റെ ഉടമസ്ഥതതിയിലുള്ള ടീം ഐ.പി.എല്ലില്‍ കളിക്കുന്നത് എങ്ങനെയാണ്. ഇത് എന്തൊരു വിരോധാഭാസമാണ്. ശ്രീനിവാസനുമായി വളരെ അടുപ്പമുള്ള ആള്‍ക്ക് വാതുവെപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണ്. അപ്പോള്‍ വാതുവെപ്പില്‍ ശ്രീനിവാസന് പങ്കില്ലെന്നും ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്നും എങ്ങനെ പറയാന്‍ കഴിയും. ഇതിന് കൂടുതല്‍ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ എങ്ങനെയാണ് ബി.സി.സി.ഐ. നടപടിയെടുക്കുക. ബി.സി.സി. ഐ. ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ്. ഇത് ക്രിക്കറ്റിനെ നശിപ്പിക്കുന്ന നടപടിയാണ്. ബി.സി.സി.ഐ.യുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും-സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ വാദം തുടരുകയാണ്.ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി എന്‍. ശ്രീനിവാസനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു നേരത്തെ വന്ന മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍, ശ്രീനിവാസന് പുറമെ സി.ഒ.ഒ. സൗന്ദര്‍രാമന്‍, ഗുരുനാഥ് മെയ്യപ്പന്‍, രാജ്കുന്ദ്ര തുടങ്ങിയവരോട് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Leave a Reply