Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:00 am

Menu

Published on January 16, 2018 at 12:25 pm

പന്ത്രണ്ട് വയസുകാരിയായിരുന്ന തന്നെ അയാള്‍ ക്രൂരമായി പിച്ചിച്ചീന്തി; വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി

eliza-dushku-claims-joel-kramer-sexually-assaulted-her

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ നടി അലീസ മിലാനോയുടെ വെളിപ്പെടുത്തലോടെ പൊട്ടിപ്പുറപ്പെട്ട ക്യാംപെയ്‌നായിരുന്നു മീ റ്റൂ. ഇതിനു പിന്നാലെ നിരവധി താരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.

മലയാളത്തിലും ഇതിന്റെ അലയൊലികളുണ്ടായിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് നടി എലിസ ഡുഷ്‌കുവും ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. 1994ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍- ആര്‍നോള്‍ഡ് ഷ്വാസനഗര്‍ ടീമിന്റെ ട്രൂ ലൈസ് എന്ന ചിത്രത്തിലെ ബാലതാരമായിരുന്നു എലിസ ഡുഷ്‌കു.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എലിസ നടത്തിയിരിക്കുന്നത്.

പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗികവേഴ്ച നടത്തുകയും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് എലിസ ഫേസ്ബുക്കില്‍ കുറിച്ചു.

25 വര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ കാര്യങ്ങള്‍ താന്‍ നല്ലവണ്ണം ഓര്‍ക്കുന്നുണ്ട്. ജോയല്‍ ക്രാമര്‍ അന്ന് തനിക്ക് പ്രത്യേക പരിഗണന തന്നതും തന്നെ വളര്‍ത്തിയെടുക്കുകയാണെന്ന മട്ടില്‍ പടിപടിയായി തന്റെയും കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയതുമെല്ലാം ഓര്‍മ്മയുണ്ട്.

സ്റ്റണ്ട് ടീമിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനുശേഷം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയാണെന്ന് വീട്ടുകാര്‍ക്ക് വാക്കു കൊടുത്താണ് തന്നെ അന്ന് മിയാമിയിലെ അയാളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയത്.

തന്നെ കിടക്കയുടെ ഏത് ഭാഗത്താണ് കിടത്തിയതെന്നും തനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. ടി.വി.യില്‍ അന്നയാള്‍ കണ്ട കോണ്‍ഹെഡ്‌സ് എന്ന സിനിമയും മനസ്സിലുണ്ട്. അന്ന തന്റെ പ്രിയപ്പെട്ട വെള്ള ഡെനിം ഷോര്‍ട്‌സായിരുന്നു താന്‍ ധരിച്ചിരുന്നത്. അതുകൊണ്ടു മാത്രമാണ് തനിക്ക് കുറേ നേരത്തേയ്‌ക്കെങ്കിലും സുരക്ഷിതമായി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. തന്നെ കിടക്കയില്‍ കിടത്തിയതും അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് തന്നെ പൊതിഞ്ഞതും ഉടലാകെ തഴുകിയതുമെല്ലാം ഓര്‍മ്മയുണ്ട്. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു നിര്‍ദേശവും തന്നു. നമ്മള്‍ സൂക്ഷിക്കണം (മറ്റാരും അറിയരുതെന്ന്). അന്ന് തനിക്ക് പന്ത്രണ്ട് വയസ്സ്. അയാള്‍ക്ക് 36 ഉം, എലിസ കുറിച്ചു.

ഒടുവില്‍ താന്‍ ആ രഹസ്യം മുതിര്‍ന്ന പെണ്‍ സുഹൃത്തിനോട് പങ്കുവെച്ചു. അവര്‍ ഒരു ദിവസം കാറോടിച്ച് ഹോളിവുഡ് കുന്നുകള്‍ കടന്ന് സെറ്റിലെത്തി അയാളെ കണ്ടതും താന്‍ ഓര്‍ക്കുന്നുണ്ടെന്നും എലിസ പറയുന്നു.

എന്നാല്‍ അന്നു തന്നെ ഹാരിയര്‍ ജെറ്റില്‍ വച്ചെടുത്ത ഒരു സ്റ്റണ്ട് സീനില്‍ തനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ല് പൊട്ടിയ താന്‍ അന്ന് വൈകീട്ടു വരെ ആശുപത്രിയില്‍ കഴിഞ്ഞു. ട്രൂ ലൈസിനുവേണ്ടിയുള്ള ഷൂട്ടിങ്ങും റിഹേഴ്‌സലുകളുമായി കടന്നുപോയ ആ മാസങ്ങളില്‍ തന്റെ സുരക്ഷ പൂര്‍ണമായും ജോയല്‍ ക്രാമറിന്റെ കൈയിലായിരുന്നു.

പന്ത്രണ്ട് വയസു മാത്രം പ്രായമുള്ള തന്റെ ശരീരത്തില്‍ അയാള്‍ എന്നും വയറുകള്‍ കെട്ടിവരിഞ്ഞിടും. ഇരുപത്തിയഞ്ച് നിലയുള്ള കെട്ടിടത്തില്‍ നിന്ന് ടവര്‍ ക്രെയിനില്‍ തന്നെ ആകാശത്ത് നിന്ന് തൂക്കിയിടും. അക്ഷരാര്‍ഥത്തില്‍ തന്റെ ജീവന്‍ അയാളുടെ കൈകളിലായിരുന്നു. സംരക്ഷകനാവേണ്ട ആള്‍ സത്യത്തില്‍ തന്റെ പീഡകനാവുകയായിരുന്നുവെന്നും എലിസ വെളിപ്പെടുത്തി.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ജോയല്‍ ക്രാമര്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം താന്‍ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതുവരെ ആ ചിത്രം തന്നെ വേട്ടയാടുകയാണ്. ഇനി മേലില്‍ ആ പഴയ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ തനിക്കാവില്ലെന്നു പറഞ്ഞാണ് എലിസ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News