Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുവൈത്ത്: കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞതുപോലെ കുവൈത്തിൽ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റൽമഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നൽകിയിരുന്നു. സ്വകാര്യ കമ്പനികൾ ഉച്ചവരെ പ്രവർത്തിച്ചു. മഴ ശക്തിപ്പെടുന്നെന്ന സൂചന ലഭിച്ചതോടെ മിക്കവാറും എല്ലാ കമ്പനികളും ജീവനക്കാർക്ക് ഉച്ചയ്ക്കുശേഷം അവധി നൽകി.
കഴിഞ്ഞദിവസത്തെ മഴയെത്തുടർന്ന് വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സർക്കാർ നൽകിയിട്ടുള്ളത്. ആവശ്യത്തിനുള്ള ഭക്ഷണപദാർഥങ്ങൾ, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിർദേശമുണ്ട്. 72 മണിക്കൂർ അടിയന്തര സേവനത്തിനു തയ്യാറാകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നഴ്സുമാർക്കും അധികൃതർ നിർദേശം നൽകി. അധിക യൂണിഫോം ഉൾപ്പെടെ ആശുപത്രിയിൽ ഹാജരാകാനാണ് നിർദേശം.
മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. ഇന്ന് രാവിലെ 10 വരെ വിമാന സർവീസ് നിർത്തിവച്ചതായി വ്യോമയാന അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.
Leave a Reply