Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ശബരിമലയിൽ അടുത്തദിവസങ്ങളിലായി പത്തു യുവതികൾ ദർശനം നടത്തിയതായി ഉന്നത പോലീസ് വൃത്തങ്ങൾ. വിദേശത്തുനിന്നെത്തിയ സംഘത്തിലുൾപ്പെട്ട, 40-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെ ശബരിമല ദർശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് വനിതാമതിൽ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികൾ മലചവിട്ടിയെന്ന വിവരമാണ് പോലീസ് നൽകുന്നത്.
മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യൻ സംഘത്തിൽ മൂന്നു യുവതികൾ ദർശനം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കൻ യുവതി ഉൾപ്പെടെ പത്തുപേർ ദർശനം നടത്തി. അതേസമയം, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവർ ഇതുവരെ തയ്യാറായിട്ടില്ല. യുവതികൾ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സർക്കാരിനും പോലീസിലെ ഉന്നതർക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവർക്കു പുറമേ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ സംഘങ്ങൾക്കൊപ്പവും 50 വയസ്സിൽ താഴെയുള്ള വനിതകൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനൽകിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിലുൾപ്പെടെ ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. ഹർത്താലനുകൂലികളെ പരിഹസിച്ച് കൂടുതൽ സ്ത്രീകൾ ശബരിമല കയറുന്നതിനെ സർക്കാർ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയശേഷമാണ് കൂടുതൽ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പോലീസും സർക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം. വരുംദിവസങ്ങളിലും കൂടുതൽ യുവതികൾ ദർശനത്തിനെത്തുമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
Leave a Reply