Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മധ്യ ഡൽഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിൽ വന്‍ തീപ്പിടിത്തം. ഒമ്പത് പേര്‍ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഹോട്ടലില്‍ താമസച്ചിരുന്ന മൂന്ന് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തിലുള്ളവരെയാണ് കാണാതായത്.
പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ ചാടിയപ്പോഴാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.
അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്. ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply