Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 6:22 pm

Menu

Published on March 15, 2019 at 3:50 pm

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

supreme-court-lifts-sreesanths-life-ban

ന്യൂഡല്‍ഹി: ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന കാര്യത്തില്‍ ബി.സി.സി.ഐയ്ക്ക് തീരുമാനമെടുക്കാം. ഇതിനായി സുപ്രീം കോടതി ബി.സി.സി.ഐയ്ക്ക് മൂന്ന് മാസം സമയം നല്‍കിയിട്ടുണ്ട്. ബി.സി.സി.ഐയ്‌ക്കെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ. വാദം.

ബി.സി.സി.ഐ. വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേയാണ് 36-കാരനായ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാവുന്നില്ലെന്നാണ് ശ്രീശാന്തിന്റെ വാദം. 2013-ലെ ഐ.പി.എല്‍ വാതുവെയ്പ് കേസിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി ഈ വിലക്ക് തുടരുകയായിരുന്നു. 2015 ഏപ്രില്‍ 20ന് ഒത്തുകളിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച് പട്യാല ഹൗസ് കോടതി നിരീക്ഷിക്കുകയും മലയാളി താരത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പക്ഷേ ബി.സി.സി.ഐ വിലക്ക് തുടര്‍ന്നു.

തുടര്‍ന്ന് 2017-ല്‍ വിലക്ക് നീക്കണമെന്ന ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായ തീരുമാനമെടുത്തതോടെ ബി.സി.സി.ഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ 2018 ജനുവരിയില്‍ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News