Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:38 pm

Menu

Published on April 5, 2019 at 4:59 pm

ഐ.പി.എല്‍ ഒത്തുകളി ; ശ്രീശാന്തിന്റെ ശിക്ഷ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും

sreesanth-spot-fixing-scanadal-bcci-ombudsman-to-decide-quantum-of-punishment

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ആശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐ ഓംബുഡ്‌സ്മാന് നിര്‍ദേശം നല്‍കി.

ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ പുതിയ നടപടി. ഇതോടെ അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് ഒരു അറുതിവരുമെന്നാണ് സൂചന. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം.

അതേസമയം ഈ വിധി ഡല്‍ഹി ഹൈക്കോടതിയില്‍ ശ്രീശാന്തിനെതിരേ നിലവിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക് ബാധകമായിരിക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നടന്ന വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ കഴിയുമെങ്കില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീം കോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്റെ ഭാഗംകൂടി കേട്ടുവേണം ശിക്ഷ തീരുമാനിക്കാനെന്നും ബെഞ്ച് വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന ശ്രീശാന്ത് 2013-ലെ ഐ.പി.എല്‍. മത്സരത്തില്‍ പണംവാങ്ങി ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാനാവാതായി.

ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, രണ്ടുമാസത്തിനകം ഡിവിഷന്‍ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് ശ്രീശാന്തിനുവേണ്ടി വാദിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News