Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: പൂരം കൊടികയറി. 13നാണു പൂരം. 11നു സാംപിൾ വെടക്കെട്ട്, 14നു വെളുപ്പിനു പൂരം വെടിക്കെട്ടും രാവിലെ പകൽപ്പൂരവും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും ഇന്നലെ കൊടിയേറ്റു നടന്നു. ക്ഷേത്രങ്ങളിൽ പൂരം കൊടിയേറ്റുന്നതു ദേശക്കാരാണ് എന്നതാണു പ്രത്യേകത.
പാറമേക്കാവിൽ ദേവീദാസൻ തിടമ്പെഴുന്നള്ളിച്ചു ഭഗവതിയെ വടക്കുന്നാഥനിലെ കൊക്കർണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു. പെരുവനം കുട്ടൻമാരാർ മേളം നയിച്ചു. തിരുവമ്പാടിയിൽ ദിനേശൻ നമ്പൂതിരി പൂജിച്ചു നൽകിയ കൊടിക്കൂറയാണു കൊടിയേറ്റിയത്. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. വിനോദ് മാരാർ മേളം നയിച്ചു. ക്ഷേത്രത്തിൽ കൊടികയറിയതോടെ പാറമേക്കാവ് ക്ഷേത്രമുറ്റത്തെ പാലയിലും തിരുവമ്പാടി നടുവിലാൽ, നായ്ക്കനാൽ ആലുകളിലും കൊടിയേറ്റി.
പൂരം വെടിക്കെട്ടിൽ ഓലപ്പടക്കമാല പൊട്ടിക്കാം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് (പോസോ) അനുമതി നൽകിയത്. അമിട്ടും ഗുണ്ടും കുഴിമിന്നലും ഓലപ്പടക്കവും പൊട്ടിക്കുന്നതിനു നേരത്തെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷാ ഏജൻസിയായ പെസോ ഓലപ്പടക്കത്തിനു അനുമതി നൽകിയില്ല.
കൂട്ടിക്കെട്ടുന്ന പടക്കം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്. എന്നാൽ അതു ഡിസ്പ്ലേ വെടിക്കെട്ടിനുള്ള ഉത്തരവല്ലെന്നും വ്യക്തികൾ പടക്കം പൊട്ടിക്കുമ്പോഴുള്ള നിയന്ത്രണമാണെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ദീപാവലിക്ക് ഇത്തരം പടക്കമാല കൊളുത്തി എറിയുന്നതു തടയാൻ വേണ്ടിയായിരുന്നു ഇത്. ഇക്കാര്യം പെസോയുടെ മുന്നിൽ അവതരിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു പെസോ അനുമതി നൽകിയത്. ഇതോടെ ഇത്തവണത്തെ പൂരം വെടിക്കെട്ടു പൂർണതോതിലാകുമെന്നുറപ്പായി.
Leave a Reply