Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം മോദി മന്ത്രിസഭയില്‍ സ്ഥാനപ്രതീക്ഷകളോടെ എന്‍.ഡി.എ.യുടെ സഖ്യകക്ഷികള്‍. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും അന്തിമതീരുമാനമെടുക്കുക. പ്രധാനമന്ത്രിക്കൊപ്പം വിപുലമായ മന്ത്രിസഭയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും.
മന്ത്രിസഭയില്‍ ബി.ജെ.പി.ക്കായിരിക്കും മുന്‍തൂക്കമെങ്കിലും സഖ്യകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ബുധനാഴ്ച വൈകീട്ടോടെ മന്ത്രിമാർ ആരൊക്കെയെന്നതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്ന് ബി.ജെ.പി. നേതാക്കള്‍ സൂചിപ്പിച്ചു. മോദിയും ഷായും ആര്‍.എസ്.എസ്. ദേശീയനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക.
സഖ്യകക്ഷികളായ ശിവസേന, ജെ.ഡി. (യു), എല്‍.ജെ.പി., ശിരോമണി അകാലിദള്‍, അപ്‌നാ ദള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ എന്നിവയെ പരിഗണിക്കും. രണ്ടു കാബിനറ്റ് മന്ത്രിപദമാണ് ജെ.ഡി. (യു) ആഗ്രഹിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രിപദവും ഒരു സഹമന്ത്രിസ്ഥാനവും ലഭിക്കാനാണ് സാധ്യത. ആര്‍.സി.പി. സിങ്, രാജീവ് രഞ്ജന്‍ സിങ്, രാജ്യസഭാംഗം രാം ചന്ദ്ര പ്രസാദ് സിങ് എന്നിവരെയാണ് കാബിനറ്റ് പദവിയിലേക്ക് ജെ.ഡി. (യു) പരിഗണിക്കുന്നത്. റെയില്‍വകുപ്പിലാണ് ജെ.ഡി. (യു)വിന് കണ്ണ്. ബിഹാറില്‍ മത്സരിച്ച 17 സീറ്റുകളില്‍ പതിനാറിലും ജയിച്ച ജെ.ഡി. (യു) ബിഹാറിനു പ്രത്യേകപദവി എന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ മോദിഭരണകാലത്ത് ഇണങ്ങിയും പിണങ്ങിയും നിന്ന ശിവസേന ഇക്കുറി രണ്ടു മന്ത്രിപദമാണ് ആഗ്രഹിക്കുന്നത്. നിലവിലെ മന്ത്രിസഭയിൽ ഒരു കാബിനറ്റ് മന്ത്രിപദമാണ് ഉണ്ടായിരുന്നത്. ലോക്‌സഭാംഗങ്ങളായ പ്രതാപ് ജാധവ്, രാജന്‍ വിചാരെ, ഭാവനാ ഗാവ്‌ലി, വിനായക് റൗത്ത്, അരവിന്ദ് സാവന്ത്, രാജ്യസഭാംഗങ്ങളായ അനില്‍ ദേശായി, സഞ്ജയ് റാവത്ത് തുടങ്ങിയവരാണ് ശിവസേനയുടെ മന്ത്രിപദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മങ്ങിപ്പോയ ശിരോമണി അകാലിദളിന്റെ പ്രതിനിധി നിലവിലെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ തന്നെയായിരിക്കും. മന്ത്രിസഭയില്‍ ലോക് ജനശക്തി പാര്‍ട്ടിയുടെ പ്രതിനിധി രാം വിലാസ് പസ്വാന്‍തന്നെ ആയിരിക്കുമെന്ന് ചൊവ്വാഴ്ച പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മകന്‍ ചിരാഗ് പസ്വാനായിരിക്കും മന്ത്രിയെന്ന് നേരത്തേ രാം വിലാസ് പസ്വാന്‍ പറഞ്ഞിരുന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പസ്വാന്‍ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തും.
തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് ഇക്കുറി മികച്ച പ്രാതിനിധ്യമുണ്ടാകും. മുന്‍ ടി.എം.സി. നേതാവ് മുകുള്‍ റോയിയെ പ്രധാന വകുപ്പോടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.
Leave a Reply