Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് ∙ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി ആർപിഎഫും റെയിൽവേ പൊലീസും. പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ആർപിഎഫ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഇന്നലെ സംയുക്ത പരിശോധന നടത്തി.
ഏപ്രിലിൽ ശ്രീലങ്കയിലുണ്ടായ ആക്രമണത്തിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്നു പരിശോധന ശക്തമാക്കിയിരുന്നു. ഇടവേളയ്ക്കു ശേഷം വീണ്ടും ആക്രമണ ഭീഷണിയുണ്ടെന്നാണു റിപ്പോർട്ട്. കൂടുതൽ ആളുകൾ എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ കൂട്ടി. ഇന്നലെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഇൻസ്പെക്ടർ ടി. മുരളീധരന്റെയും ബോംബ് സ്ക്വാഡ് എഎസ്ഐ കെ. സുജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പാലക്കാട്ടെയും ഷൊർണൂരിലെയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
ട്രെയിനുകളിലെത്തുന്ന പാഴ്സലുകളും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിക്കുന്നുണ്ട്. സുരക്ഷ ശക്തമാണെന്നും ജനങ്ങൾക്കു ഭീതിയുണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Reply