Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്ഥിരീകരിച്ച മൂന്നു കേസുകള്‍ക്കു പുറമേ സംസ്ഥാനത്തു കൂടുതല്‍ പേര്‍ക്ക് കൊറോണ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൂടുതല്‍ കേസുകള്‍ പോസിറ്റിവ് ആയേക്കാം. ചൈനയില്‍നിന്ന് മടങ്ങിയെത്തിയവര്‍ എല്ലാ ജില്ലകളിലുമുണ്ട്. മുന്‍കരുതല്‍ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നിരീക്ഷണത്തിലുള്ളവര്‍ ഒരുകാരണവശാലും ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ വീടുകള്‍ക്കു പുറത്തിറങ്ങരുത്.
കൊറോണ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ, കൊറോണ വൈറസ് പ്രതിരോധ ജാഗ്രതയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. 331 പേര്‍ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
വിദേശ രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയ ശേഷം കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിരീക്ഷണത്തിലുള്ളവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.15 പേരുടെ പരിശോധനാ ഫലമാണ് ഇനി പുറത്തു വരാനുള്ളത്. മറ്റുള്ളവരും 28 ദിവസം നിരീക്ഷണത്തില്‍ തുടരണം. ജില്ലാ ഭരണകൂടത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഔദ്യോഗിക വിവരങ്ങളല്ലാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭീതി പരത്തുന്ന പോസ്റ്ററുകളും വ്യാജ വാര്‍ത്തകളും നൽകുന്നവര്‍ ഇന്നു മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
വീഴ്ച കണ്ടെത്തിയാൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. വിദേശത്തുനിന്ന് എത്തുന്നവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്കും ആവശ്യമായ വിവരങ്ങൾ കൈമാറാനും വിമാനത്താവള അതോറിറ്റിക്കും എമിഗ്രേഷൻ വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്.
Leave a Reply