Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ 12 പേര്‍ക്കുള്ള ശിക്ഷ എന്താകുമെന്ന് ഇന്നറിയാം.കേസിൻറെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് രാവിലെ 11.30-ന് ശിക്ഷ പ്രഖ്യാപിക്കുക.കേരളം ഉറ്റുനോക്കുകയാണ് ഈ ശിക്ഷാ വിധിക്ക്. പ്രതികള്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കാം.കൊലയാളിസംഘത്തില്‍പെട്ട ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, വധഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കൊളവല്ലൂര്‍ കേളോത്തന്റ വീട്ടില്‍ പി.കെ. കുഞ്ഞനന്തന്‍, സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജ്, വധപ്രേരണാക്കുറ്റം ചുമത്തപ്പെട്ട മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, തെളിവ് നശിപ്പിക്കല്‍ കുറ്റത്തിന് ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് വിധിക്കുന്നത്.76 പേരെ പ്രതിചേര്‍ത്തായിരുന്നു 2012 ഓഗസ്‌റ്റ് 13 -ന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ശേഷിച്ച 36 പ്രതികളില്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടു.ടി.പി. വധം അപൂര്‍വങ്ങളില്‍ അപൂര്‍വമായ നരഹത്യയുടെ ഗണത്തില്‍പെടുത്തി കൊലയാളിസംഘത്തിനും ഗൂഢാലോചന നടത്തിയവര്‍ക്കും വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷൻറെ ആവശ്യം. തെളിവു നശിപ്പിച്ചെന്നു കണ്ടെത്തിയ ലംബു പ്രദീപന് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ടി.പി. വധം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും രാജ്യാന്തര, ദേശീയ തലങ്ങളില്‍ വധശിക്ഷക്കെതിരേ നിലപാടു ശക്‌തമായിരിക്കെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ ചെയ്‌തതു വധശിക്ഷയോ ജീവപര്യന്തമോ അര്‍ഹിക്കുന്ന കുറ്റമാണെന്നു പ്രോസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വാദത്തിനിടെ കോടതി പറഞ്ഞിരുന്നുകുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും രാവിലെ 10.15 ഓടെ എരഞ്ഞിപ്പാലത്തെ വിചാരണക്കോടതിയിലെത്തിക്കും. കോടതിക്ക് പരിസരത്തും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സംഘര്‍ഷ സാധ്യതയുള്ള മേഖലകളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടി.പി. വധം നടന്നിട്ട് 634മത്തെ ദിവസമാണ് ശിക്ഷാവിധി വരുന്നത്.ഈ കൊലപാതകവുമായി ഒരുബന്ധവുമില്ലെന്ന് സി.പി.എം. നേതൃത്വം ആവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍, കോടതിയുടെ വിധിപ്രസ്താവനയില്‍, ടി.പി. വധത്തില്‍ സി.പി.എമ്മിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുള്ളത് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Leave a Reply