Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാൽ: ശസ്ത്രക്രിയയിലൂടെ 60 കാരിയുടെ ഗർഭപാത്രത്തിൽ നിന്നും 36 വർഷം പഴക്കമുള്ള കുഞ്ഞിന്റെ അസ്ഥികൂടം പുറത്തെടുത്തു . മധ്യപ്രദേശിലെ പിപാരിയയിലാണ് സംഭവം. കാന്താഭായ് ഗൺവന്ത് താക്കറെ(60) എന്ന സ്ത്രീയുടെ വയറ്റിൽ നിന്നാണ് 36 വര്‍ഷം പഴക്കമുള്ള ഗര്‍ഭസ്‌ഥ ശിശുവിന്റെ അസ്‌ഥികൂടം നീക്കം ചെയ്തത്. നാഗ്പൂരിലെ എൻ.കെ.പി സാൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും ലത മങ്കേഷ്‌കർ ഹോസ്പിറ്റലിലേയും ഒരു സംഘം ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ചയാണ് ഈ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടിയത്.പരിശോധനയില്‍ വലത് അടിവയറിനു താഴെ മുഴയുണ്ടെന്ന് ഡോക്റ്റര്‍മാര്‍ മനസിലാക്കി. ഇത് ക്യാന്‍സര്‍ ആണെന്നാണ് ആദ്യം കരുതിയത്. കൂടുതല്‍ പരിശോധനയില്‍ ഇതു മുഴ തന്നെയാണെന്ന് ഉറപ്പിച്ചു. എന്നാല്‍, പിന്നീട് ഡോക്റ്റര്‍മാരില്‍ സംശയമുണ്ടാകുകയും വിദഗ്ധ പരിശോധനയ്ക്കായി സ്ത്രീയെ വിധേയയാക്കുകയും ചെയ്തു.എന്നാൽ പിന്നീട് സി.ടി സ്‌കാനിൽ അതൊരു ഗര്‍ഭസ്‌ഥ ശിശുവിന്റെ അസ്‌ഥികൂടമാണെന്ന് ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിക്കുകയായിരുന്നു.ഈ മാസം 14-ന് നാല് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയിലൂടെയാണ് അസ്‌ഥികൂടം പുറത്തെടുത്തത്.1978ല്‍ 24ാമത്തെ വയസിലാണ് കാന്താഭായ് ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍, കുഞ്ഞ് ഗര്‍ഭപാത്രത്തിനു വെളിയിലായിരുന്നതുകൊണ്ടു ഗര്‍ഭം അലസിപ്പോയി. അന്നു ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട അവരോടു ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ഭയം മൂലം പിന്മാറുകയായിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് അസ്‌ഥികൂടം കണ്ടെടുത്ത സമാനമായ മറ്റൊരു സംഭവം ബെല്‍ജിയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 18 വര്‍ഷം പഴക്കമുള്ള അസ്‌ഥികൂടമാണ് ബെല്‍ജിയം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്.
Leave a Reply