Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ : മദ്രസകളില്‍ നിന്നും പഠിപ്പിക്കുന്നത് തീവ്രവാദമാണെന്ന് ബിജെപി എംപി സ്വാമി സാക്ഷി മഹാരാജിന്റെ പരാമര്‍ശം വിവാദത്തിൽ.ദേശീയതയെ കുറിച്ചല്ല മദ്രസകളില്‍ പഠിപ്പിക്കുന്നത്, തീവ്രവാദങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ കനൗജ് ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്.റിപ്പബ്ലിക് ദിനത്തിനും സ്വാതന്ത്യദിനത്തിനും ദേശീയ പതാക ഉയര്‍ത്തിയ ഏതെങ്കിലും ഒരു മദ്രസ കാണിച്ചു തരാനാവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ദേശീയതയുമായി യാതൊരു ബന്ധം ഇല്ലാതിരുന്നിട്ടും മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പല സ്‌കൂളുകളും സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നതേയില്ല. ഈ ഫണ്ടെല്ലാം മദ്രസകള്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെയും ജിഹാദുകളെയും സൃഷ്ടിക്കുന്നത് മദ്രസകളില്‍ പഠിപ്പിക്കുന്ന തീവ്രവാദം വഴിയാണ്. ഇത് ദേശീയ താല്‍പര്യത്തിന് യോജിച്ചതല്ല എന്നായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.സപ്തംബര്‍ 7ന് നടന്ന മറ്റൊരു പരിപാടിയിലും സാക്ഷി മഹാരാജ് സമാന പരാമര്‍ശം നടത്തിയിരുന്നു. മദ്രസകളില്‍ നിന്നാണ് തീവ്രവാദവും ലൗ ജിഹാദും അടക്കമുള്ള രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടക്കമിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എംപിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. സാക്ഷി മഹാരാജിന്റെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് ഇടയാക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ലൗ ജിഹാദിനെതിരെ ഉത്തര്‍ പ്രദേശില്‍ വിവാദം തുടരുന്നതിനിടെയാണ് ബിജെപി നേതാവ് മറ്റൊരു വിവാദത്തിനുകൂടി തിരികൊളുത്തിയിരിക്കുന്നത്.
Leave a Reply